കൊരട്ടി: ജർമനിയിൽ നഴ്സിംഗ് പഠനത്തിനു വീസ വാഗ്ദാനം ചെയത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യ പ്രതി മേലൂർ കരുവാപ്പടി സ്വദേശി നന്ദീവരം വീട്ടിൽ റിഷികേശ് (29) അറസ്റ്റിലായി.
തട്ടിപ്പു നടത്തി വിദേശത്തും ഡൽഹിയിലും കൊൽക്കത്തയിലും മറ്റും ഒളിവിൽ കഴിയുന്നതിനിടെ കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിമാന ത്താവളത്തിൽ നിന്നും അർമേനിയയിലേക്കു കടക്കുവാനുള്ള ശ്രമത്തിനിടെ ഇയാൾക്കെതിരെ പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി കൊരട്ടി പോലീസിനു കൈമാറുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും ഇയാളുടെ അമ്മയുമായ ഉഷാ വർമ ഒളിവിലാണ്.
കൊരട്ടി സ്വദേശിനിയായ പെൺകുട്ടിയുടെ കൈയിൽ നിന്നും 13 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൂടുതൽ വിശ്വാസ്യത ലഭിക്കാൻ ഇയാൾ അമ്മ ഉഷയെയും കൂട്ടുപിടിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണു വിവരം. പണമിടപാടുകൾ മുഴുവനും ബാങ്ക് മുഖേനയാണു നടത്തിയിരിക്കുന്നത്.
ഓഫറിംഗ് ലെറ്റർ, ഡോക്യുമെന്റേഷൻ, ഹെൽത്ത് ഇൻഷ്വറൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞാണു കേസിലെ മുഖ്യപ്രതികളായ റിഷികേശും ഉഷവർമയും ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം അടപ്പിച്ചത്.
ലെറ്ററുകളും രേഖകളും ജർമനിയിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും ഉള്ളതാണെന്നുപറഞ്ഞ് കബളിപ്പിക്കുകയായിരുന്നുവത്രേ. ജർമൻ ഭാഷ പഠിപ്പിക്കുന്നതിലേക്കും വിസ ഇന്റർവ്യൂവിനുമാണു തുകയിൽ ഒരു പങ്ക് ഇവരുടെ നിർദേശാനുസരണം കേസിലെ മൂന്നാം പ്രതി കൂത്താട്ടുകളം തിരുമാറാടി ദേശത്ത് ഗ്രേസി മത്തായി (52)വാങ്ങിയത്. ഇവരെ ഒരു വർഷം മുമ്പ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുഖ്യ പ്രതികളായ റിഷികേശിന്റെയും ഉഷവർമയുടെയും സൗമ്യമായ പെരുമാറ്റവും വാക്ചാതുര്യവും വിശ്വാസം നേടിയെടുക്കാനുള്ള കഴിവുമാണു കെണികളിൽ പെടാൻ കാരണമാകുന്നത്. തട്ടിപ്പിലൂടെ കണ്ടെത്തുന്ന തുക ആർഭാടജീവിതത്തിനാണ് ഇവർ വിനിയോഗിച്ചിരുന്നത്.
വീസക്കായുള്ള കാത്തിരിപ്പു വർഷങ്ങളോളം നീളുമ്പോൾ വാങ്ങിയ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ടാൽ ഓരോ അവധികൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോകുന്നതാണ് ഈ തട്ടിപ്പു സംഘത്തിന്റെ രീതി. വിദേശത്തു ജോലി ചെയ്യുന്ന പ്രതിയുടെ പിതാവും അമ്മാവനും പണം തിരിച്ചു തരാൻ സന്നദ്ധത അറിയിച്ച് രംഗത്തുവരികയും ബാങ്ക് ലോൺ എടുക്കാനുള്ള സാവകാശം ചോദിച്ച് നീട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇതിനിടെ രണ്ടാം പ്രതിയായ ഉഷവർമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ, ഉപാധികളോടെ ഹൈക്കോടതി അനുവദിച്ച ജാമ്യം ലംഘിച്ച് ഇവർ മുങ്ങുകയായിരുന്നു.
ചാലക്കുടി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹാജരാകുവാൻ പ്രതികൾ കൂട്ടാക്കാറില്ല. ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും നിലനിൽക്കുന്നുണ്ട്.
റിഷികേശും അമ്മ ഉഷവർമ്മയും നിരവധി ആളുകളുടെ കൈയിൽ നിന്നും വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതായി പരാതി ലഭിച്ചിട്ടുള്ളതായി കൊരട്ടി സിഐ ബി.കെ.അരുൺ പറഞ്ഞു. ചാലക്കുടി സ്റ്റേഷനിലും മറ്റും ഇവർക്കെതിരെ കേസുകളുണ്ട്. മുംബൈയിൽ നിന്നും കൊരട്ടി സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ സിഐയെ ക്കൂടാതെ എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, എം.വി. സെബി, സീനിയർ സിപിഒമാരായ എം. മനോജ്, നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ജർമനിയിൽ വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾതട്ടിയ മുഖ്യപ്രതി പിടിയിൽ
12:57 AM Jan 30, 2023 | Deepika.com