മാനംമുട്ടെ പാറും; കാമറക്കണ്ണുള്ള ചെന്പരുന്ത്
12:57 AM Jan 30, 2023 | Deepika.com
തൃശൂർ: "വല്ലഭനു പുല്ലും ആയുധം’ എന്നാണല്ലോ. ഉപയോഗ ശൂന്യമായ വസ്തുക്കളാൽ ഡ്രോണുണ്ടാക്കി പറപ്പിച്ചാണു ആലപ്പുഴ ജില്ലയിലെ കാക്കാഴം ഗവ. ഹൈസ്കൂളിലെ മുഹമ്മദ് ഇൻസാഫ് പഴഞ്ചൊല്ല് അന്വർഥമാക്കിയത്. കുപ്പിയുടെ അടപ്പ്, സിഡി, ഐസ് ക്രീം സ്റ്റിക്കുകൾ, പ്ലൈവുഡ്, അലുമിനിയം പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഡ്രോണ്‍ നിർമിച്ചത്. വെറുതെയങ്ങു പറപ്പിക്കാനുള്ളതല്ല, ഡ്രോണിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ചു ചുറ്റുപാടുകൾ നിരീക്ഷിക്കാനാകും. പതാക കെട്ടി പറപ്പിക്കാനും ആകാശത്തുനിന്ന് പുഷ്പങ്ങൾ വർഷിക്കാനും അത്യാവശ്യം സാമഗ്രികൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാനും ഡ്രോണ്‍ ഉപയോഗിക്കാം. അറുന്നൂറു മീറ്റർ ചുറ്റളവിൽ ഡ്രോണ്‍ പറപ്പിക്കാം. അരക്കിലോ മാത്രം തൂക്കംവരുന്ന ഡ്രോണ്‍ അലുമിനിയം പൈപ്പും മറ്റ് ഇലക്ട്രോണിക് സംവിധാനവും ഉപയോഗിച്ചാണു നിർമിച്ചത്.