തൃശൂർ: കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം വൻ തലവേദനതന്നെ. അതിനൊരു സൂപ്പർ ഒറ്റമൂലിയാണു മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ശബരീനാഥ് ജി. മേനോൻ അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചു പെട്രോളും ഡീസലും ടാറും ഉണ്ടാക്കാനുള്ള വിദ്യയാണ് ശബരീനാഥിന്റെ പ്ലാസ്റ്റിക് പൈറോളിസിസ് പ്ലാന്റ്. ഒരു കിലോ പ്ലാസ്റ്റിക്കിൽനിന്ന് ഒരു ലിറ്റർ പെട്രോളാണു വാഗ്ദാനം!
പ്ലാസ്റ്റിക് ബാഗ്, കണ്ടെയ്നർ, വെള്ളക്കുപ്പികൾ എന്നിവയിൽനിന്ന് പെട്രോളും ടാറും ഉണ്ടാക്കാനാകും. കുപ്പികളുടെ അടപ്പുകൾ, പാൽ പായ്ക്കറ്റ്, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം സംസ്കരിച്ച് ഡീസലും ടാറും ഉണ്ടാക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ ഉയർന്ന ഉൗഷ്മാവിൽ ചൂടാക്കി വിഘടിപ്പിച്ച് പലതരത്തിലുള്ള പ്രക്രിയയിലൂടെയാണ് ഇന്ധന എണ്ണകളാക്കി മാറ്റുന്നത്.
പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കഴുകി വൃത്തിയാക്കി ഉണക്കി 430 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്നു. തുടർന്ന് ഡീ കംപോസിംഗിലൂടെ ഗ്യാസാക്കി മാറ്റി വെള്ളമുപയോഗിച്ചു തണുപ്പിച്ചു ദ്രാവകമാക്കും. ഇതു രണ്ടാം റിയാക്ടറിൽ 380 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുന്പോൾ റിഫൈനിംഗ് നടക്കുന്നു. വീണ്ടും ദ്രവ രൂപത്തിലാക്കി ഫ്രാക്ഷണേറ്റിംഗ് ടവറിൽവച്ച് പെട്രോൾ, ടാർ, ഡീസൽ എന്നിവയാക്കി മാറ്റുന്നു.
പ്ലാസ്റ്റിക് മാലിന്യമല്ല; പെട്രോളാണ്, ടാറാണ്, ഡീസലുമാണ്..!
12:57 AM Jan 30, 2023 | Deepika.com