പുല്ലൂർ: വീട്ടിലുള്ളവർ ആശുപത്രി ആവശ്യത്തിനായിപോയ സമയം വീട് കുത്തിത്തുറന്ന് മോഷണം.
പുല്ലൂർ സഹകരണ ബാങ്കിന് സമീപം സംസ്ഥാന പാതയോട് ചേർന്നുള്ള പള്ളത്ത് രവീന്ദ്രന്റെ വീടാണ് കുത്തി തുറന്നത്. ഇവരുടെ വീടിനോട് ചേർന്ന് ഹാർഡ്വെയർ സഥാപനത്തിലും മോഷണം നടന്നിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. ചികിൽസയിലുള്ള രവീന്ദ്രന്റെ മകളുടെ കുട്ടിയെ ആശുപത്രിയിൽ കാണാൻ പോയ സമയത്താണ് മോഷണം നടന്നത്.
വീടിന്റെ മുൻ വശത്തുള്ള വാതിൽ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ പൂജാമുറിയിൽ വിവിധ ക്ഷേത്രങ്ങളിലേക്കായി നീക്കിവച്ചിരുന്ന ഭണ്ഡാരങ്ങളും കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ചില്ലറ പൈസകളുടെ കവറും കവർന്നിട്ടുണ്ട്. വീട്ടിൽനിന്നും അയ്യായിരംരൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. സമീപത്തെ ഹാർഡ്വെയർ കടയിലെ ഷട്ടറും കുത്തിതുറന്നു. കടയിൽ സൂക്ഷിച്ചിരുന്നു രണ്ടായിരംരൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങൾ ലോക്കറിലായതിനാൽ നഷ്ടപ്പെട്ടിരുന്നില്ല.
ലോക്കറിന്റെ താക്കോൽ ലഭിക്കുന്നതിനു വേണ്ടിയാകണം മോഷ്ടാക്കൾ അലമാരകളിലെ തുണികളെല്ലാം നലിച്ചുവാരിയിട്ടതെന്നു കരുതുന്നു. സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 2009ൽ മെയ് മാസത്തിലും ഈ വീട്ടിൽ മോഷണം നടന്നീട്ടുണ്ട്. 46 പവൻ സ്വർണാഭരണങ്ങളും 45000 രൂപയുമാണ് അന്ന് മോഷണം പോയത്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
വീട്ടുകാർ ആശുപത്രിയിൽപോയ സമയം വീട് കുത്തിത്തുറന്ന് മോഷണം
12:57 AM Jan 29, 2023 | Deepika.com