കാളികാവ് : നടപ്പുസാന്പത്തിക വർഷം കാളികാവ് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടേക്കുമെന്ന് ആശങ്ക. ഗവണ്മെന്റ് കരാറുകാർക്ക് വർക്ക് കൊടുക്കുന്നതിനു പകരം അക്രഡിറ്റ് ഏജൻസിക്ക് നൽകിയതാണ് വികസന പ്രവർത്തനങ്ങൾ തടസപ്പെടാൻ കാരണം. പദ്ധതികൾ അക്രഡിറ്റ് ഏജൻസിയെ ഏൽപിച്ചതിനെതിരെ ഗവണ്‍മെന്റ്് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഇതു മൂലം വികസന പ്രവർത്തനം തടസപ്പെടുമെന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. 2022-23 സാന്പത്തിക വർഷ പദ്ധതിയിലെ 71 വർക്കുകളാണ് ഏജൻസിക്കു നൽകിയത്. ഇങ്ങനെ വികസന പ്രവൃത്തി ഏജൻസിക്കു നൽകിയ കേരളത്തിലെ ആദ്യ പഞ്ചായത്തുമാണ് കാളികാവ്.
ഇനി രണ്ടുമാസം മാത്രം ബാക്കിനിൽക്കെ നൂറിലേറെ വികസന പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമോയെന്നതാണ് ആശങ്ക. എന്നാൽ കഴിഞ്ഞ എട്ടുമാസമായി കാളികാവ് പഞ്ചായത്തിൽ അസിസ്റ്റന്റ്് എൻജിനീയറില്ലാത്തതാണ് പഞ്ചായത്തിന്റെ പ്രവർത്തനം താളംതെറ്റാൻ കാരണമെന്നാണ് അധികൃതരുടെ വാദം. പഞ്ചായത്ത് വർക്കുകൾ അക്രഡിറ്റ് ഏജൻസിക്കു നൽകിയതു വഴി വൻ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണ മുയർന്നിരുന്നു.
ഏജൻസിക്ക് രണ്ടരകോടിയുടെ വർക്കുകളാണ് നൽകിയിട്ടുള്ളത്. ഈയിനത്തിൽ 25 ലക്ഷത്തോളം രൂപ അധികചെലവും വരുന്നുണ്ട്. ഇതിനു പുറമെ കരാർ നൽകുന്ന വകയിൽ വരുന്ന കുറവും ഉൾപ്പെടെ 60 ലക്ഷത്തോളം രൂപ നഷ്ടമാകുമെന്നാണ് പറയപ്പെടുന്നത്. അതിനിടെ കോടതിയുടെ ഇടപെടലുണ്ടായാൽ പഞ്ചായത്തിലെ മൊത്തം പ്രവൃത്തികളും നിർത്തിവയ്ക്കേണ്ടിവരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.
പഞ്ചായത്തിലെ കോണ്‍ട്രാക്ടർമാർ ഏറ്റെടുത്ത വികസന പ്രവൃത്തികളും ഇതുവരെ തുടങ്ങിയിട്ടില്ല. മിക്ക പഞ്ചായത്തുകളിലും 2022 ഏപ്രിൽ മുതൽ തന്നെ പദ്ധതികൾ നടപ്പാക്കി തുടങ്ങിയിരുന്നു. എന്നാൽ കാളികാവിൽ ഒരു നടപടിയും എങ്ങും എത്തിയിട്ടില്ലെന്നാണ് വിമർശനം. അതേ സമയം അക്രഡിറ്റ് ഏജൻസിയെ ഏൽപിച്ചതോടെ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ഗോപി പറഞ്ഞു.
കരാറുകാർ കോടതിയിൽ; കാളികാവിൽ വികസന പ്രവർത്തനങ്ങൾ തടസപ്പെടാൻ സാധ്യത
12:04 AM Jan 29, 2023 | Deepika.com