പത്തനംതിട്ട: പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയാക്കിയപ്പോഴും അടൂരില്‍ മാഫിയസംഘം മുറികള്‍ കൈയടക്കി വച്ചിരിക്കുന്നത് ബന്ധപ്പെട്ടവര്‍ അറിഞ്ഞില്ലെന്നതിൽ ദുരൂഹത.
എറണാകുളത്തുനിന്നു തട്ടിക്കൊണ്ടുവന്ന യുവാവിനെ റസ്റ്റ് ഹൗസില്‍ താമസിപ്പിച്ച് രണ്ടു ദിവസത്തോളം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഘത്തെയാണ് കഴിഞ്ഞ ദിവസം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നിന്നു പോലീസ് പിടികൂടിയത്. സിപിഎം പ്രാദേശിക നേതാവും റസ്റ്റ് ഹൗസ് താത്കാലിക ജീവനക്കാരനുമായ രാജീവ് ഖാന്റെ സഹായത്തോടെയാണ് സംഘം റസ്റ്റ് ഹൗസിൽ മുറിയെടുത്തതെന്നാണ് ആരോപണം.
മർദനമേറ്റ് യുവാവ്
കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് നല്കിയ വിവരത്തെത്തുടര്‍ന്നാണ് അടൂര്‍ പോലീസ് സംഘത്തില്‍ പെട്ടവരുടെ മൊബൈല്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. പോലീസ് റസ്റ്റ്ഹൗസില്‍ എത്തിയതോടെ വെളിയില്‍ നിന്നിരുന്ന സംഘത്തിലെ രണ്ടു പേര് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റസ്റ്റ്ഹൗസിലെ ഒന്നാം ഭാഗത്തെ മുറി പോലീസ് തുറന്നതോടെ അഞ്ചംഗ സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഈ സമയം ലിബിന് മര്‍ദനമേറ്റു കിടക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച എറണാകുളത്തു ഭാര്യയുമായി കാറില്‍ പോകുകയായിരുന്ന ലിബിനെ, ഭാര്യയെ ഇറക്കി വിട്ട ശേഷമാണ് സംഘം അടൂര്‍ റസ്റ്റ്ഹൗസിലേക്കു തട്ടിക്കൊണ്ടു വന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു മർദനം. ഒാടി രക്ഷപ്പെട്ടവരെയാണ് ഇന്നലെ കൊല്ലത്തു പിടികൂടിയത്.
സ്ഥിരം ജീവനക്കാരില്ല
അടൂർ റസ്റ്റ്ഹൗസിൽ കുക്ക് കം വാച്ചർ തസ്തികയുണ്ടെങ്കിലും സ്ഥിരം ജീവനക്കാരില്ലാതായിട്ട് രണ്ടു വർഷമായി. നിലവിൽ രണ്ട് താത്കാലിക ജീവനക്കാരാണ് ജോലിയെടുക്കുന്നത്. ഇരുവർക്കും മാസത്തിൽ 15 വീതം ദിവസങ്ങൾ ജോലി ലഭിക്കും. ഇതിൽ ഒരു ജീവനക്കാരനെതിരേയാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.
പ്രധാന പാതയിൽനിന്ന് അല്പം മാറിയാണ് റസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. അധികമാരും ഇവിടേക്ക് എത്തില്ലെന്നതും സാമൂഹിക വിരുദ്ധർക്കു വളമാണ്.
റസ്റ്റ്ഹൗസ് മുറികൾ കൈയടക്കി മാഫിയകൾ
10:27 PM Jan 28, 2023 | Deepika.com