തിരൂർ: സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തിൽ ഹരിതകർമസേനയുടെ പ്രവർത്തനം ശ്ലാഘനീയമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ വെട്ടം പഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിത കർമസേനയുടെ പ്രവർത്തനങ്ങളിലൂടെ മാലിന്യത്തിന്റെ തോത് കുറക്കാനായിട്ടുണ്ടെങ്കിലും വലിച്ചെറിയൽ രീതി കൂടി ഒഴിവാക്കാനായാലേ മാലിന്യമുക്ത കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കാനാകൂവെന്നു മന്ത്രി പറഞ്ഞു. ഇതിനായി സ്കൂൾ തലം മുതൽ ശരിയായ മാലിന്യ നിർമാർജന രീതികൾ കുട്ടികളിലെത്തിക്കണം. ക്രമേണ കുട്ടികളിലൂടെ തന്നെ തെറ്റായ മാലിന്യ നിർമാർജന രീതികൾക്കു തടയിടാനാകും. മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാതെ വന്നാൽ അത് മനുഷ്യരാശിക്ക് അപകടകരമാണെന്നും മന്ത്രി ഓർമപ്പെടുത്തി.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ നിന്നു സ്വാതന്ത്യം ഘട്ടം -2 എന്ന രീതിയിൽ കേരളത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും വൻജനപങ്കാളിത്തത്തോടെ നടത്തുന്ന പൊതുയിട ശുചീകരണ പ്രവർത്തനത്തോടു കൂടിയാണ് വലിച്ചെറിയിൽ മുക്ത കാന്പയിന് തുടക്കം കുറിക്കുന്നത്. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ശുചീകരണ പരിപാടി നടത്തുന്നത്.
വെട്ടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദീൻ മുഖ്യപ്രഭാഷണം നടത്തി. നവ കേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ടി.വി.എസ് ജിതിൻ പദ്ധതി വിശദീകരിച്ചു. വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉസ്മാൻ തൈവളപ്പിൽ, ആയിഷ, കെ. റിയാസ് ബാബു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹൈദ്രോസ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.മണി, പഞ്ചായത്ത് സെക്രട്ടറി സുധീർ എന്നിവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: നവ കേരളം കർമ പദ്ധതിയുടെ ഭാഗമായി പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ന്ധവലിച്ചെറിയൽ മുക്ത കേരളംന്ധ ശുചീകരണം പെരിന്തൽമണ്ണ നഗരസഭയിലെ 33-ാം വാർഡ് കക്കൂത്ത് വലിയങ്ങാടിയിൽ നടത്തി.1927- ൽ പണികഴിപ്പിച്ചതും ഇപ്പോഴും ഉപയോഗിക്കുന്നതുമായ ’അങ്ങാടി കിണർ ’എന്നറിയപ്പെടുന്ന പുരാതന കിണറിന്റെ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു. മുനിസിപ്പൽതല പരിപാടി വൈസ്ചെയർപേഴ്സണ് നസീറ ഉദ്ഘാടനം ചെയ്തു. വാർഡ് കൗണ്സിലർ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ഉണ്ണി, മുൻസിപ്പൽ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇത്തരം പ്രവർത്തനങ്ങളിലൂടെ നഗരസഭയിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നതും നിക്ഷേപിക്കപ്പെടാൻ സാധ്യത ഉള്ളതുമായ സ്ഥലങ്ങൾ കണ്ടെത്തി അവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. തുടർന്നു മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്കരണം നടത്തും. നഗരസഭയിലെ എല്ലാ വാർഡുകളിലും ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്താൻ സെക്രട്ടറി മിത്രൻ അഭ്യർഥിച്ചു. ഇതോടൊപ്പം പെരിന്തൽമണ്ണ ഗേൾസ് സ്കൂളിലെ എൻഎസ്എസ് വിദ്യാർഥിനികളുടെ കൂട്ടായ്മയിൽ കക്കൂത്ത് വലിയങ്ങാടി പരിസരത്തെ മാലിന്യ കൂന്പാരം നീക്കം ചെയ്തു. 33-ാം വാർഡ് രണ്ടു വർഷത്തേക്ക് ദത്തെടുക്കുന്ന പ്രവൃത്തികളും എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വലിച്ചെറിയൽ മുക്ത കേരളം കാന്പയിൻ തുടങ്ങി
12:40 AM Jan 28, 2023 | Deepika.com