പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ ഭരണഘടന ഉറപ്പ് വരുത്തുന്ന സമത്വം പൂര്‍ണതോതില്‍ അനുഭവവേദ്യമാക്കുന്നതിന് ഇനിയും സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. ഇതിനായി ഓരോ മേഖലയിലും സൂക്ഷ്മതല ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് സേവന അവസര അവകാശങ്ങള്‍ എല്ലാവര്ക്കും ഉറപ്പാക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന സര്‍വേ പ്രകാരം 2579 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പിന്നോക്കാവസ്ഥ മാറ്റുന്നതിനു വേണ്ടിയിട്ടുള്ള തീവ്രമായ ശ്രമങ്ങള്‍ ആവിഷ്കരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരന്, പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എഡിഎം ബി. രാധാകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാര്‍, പോലീസ്, റവന്യു ഉള്‍പ്പെടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ സാമൂഹിക മുന്നേറ്റം ഉണ്ടാകും: മന്ത്രി വീണാ ജോര്‍ജ്
10:31 PM Jan 27, 2023 | Deepika.com