പത്തനംതിട്ട: കൈപ്പട്ടൂര്‍ തെക്കേകുരിശ് ജംഗ്ഷനിൽ കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റുമായെത്തിയ ലോറി സ്വകാര്യ ബസിൽ ഇടിച്ചു. ഇരുവാഹനങ്ങളും മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ബസിലെ യാത്രക്കാരിയായിരുന്ന ഇടത്തിട്ട സ്വദേശി പങ്കജാക്ഷി(72)യുടെ പരിക്ക് ഗുരുതരമാണ്. അടൂര്‍ - തട്ട ഭാഗത്തു നിന്നു കോണ്‍ക്രീറ്റ് മിശ്രിതം കയറ്റി വന്ന ലോറി ചന്ദനപ്പള്ളി റോഡ് തിരിയുന്ന തെക്കേക്കുരിശ് ജംഗ്ഷനിൽ ഇടത്തേക്കു വളവ് തിരിഞ്ഞപ്പോള്‍ വലതുവശത്തേക്കു ചരിയുകയായിരുന്നു. ഈ സമയം പത്തനംതിട്ട ഭാഗത്തു നിന്നുവന്ന "യൂണിയന്' ബസിന്റെ വലതുവശത്തു ലോറി ഇടിച്ചു ലോറിയും ബസും മറിയുകയായിരുന്നു.
സ്കൂൾ ഗേറ്റിൽ
കൈപ്പട്ടൂര്‍ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഗേറ്റിനു മുന്‍പിലാണ് അപകടം.
വിദ്യാര്‍ഥികളെല്ലാം സ്കൂളില്‍ കയറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സമീപത്തു കടകളിലുണ്ടായിരുന്നവരും നാട്ടുകാരും സ്കൂള്‍ വിദ്യാർഥികളും ചേര്‍ന്നു ബസിലെ യാത്രക്കാരെയും ലോറിയിലെ ജീവനക്കാരെയും പുറത്തെത്തിച്ചു.
ലോറിയുടെ പ്ലേറ്റ് ഒടിഞ്ഞു നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നു കരുതുന്നു. തെക്കെകുരിശിലെ വളവ് തിരിയുമ്പോള്‍തന്നെ ലോറി അമിത വേഗത്തിൽ വലതുവശത്തേക്കു ചരിയുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറിയുടെ അപകട വരവ് കണ്ടു ബസ് ഡ്രൈവർ വേഗം കുറച്ചു സൈഡ് ഒതുക്കാൻ ശ്രമിക്കുന്പോഴേക്കും ബസിലേക്കു ലോറി മറിഞ്ഞിരുന്നു. അപകടവിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മറിഞ്ഞ വാഹനങ്ങളില്‍ ഡീസല്‍ ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വെള്ളം തളിച്ചു.
കൈപ്പട്ടൂര്‍-തട്ട റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അപകടസ്ഥലം സന്ദർശിച്ചു.
പരിക്കേറ്റവർ
ഇടത്തിട്ട സ്വദേശി പങ്കജാക്ഷി (72), ബസ് ഡ്രൈവര്‍ വിജീഷ് ഇളമണ്ണൂര്‍ (34), കണ്ടക്ടര്‍ സതീഷ് കുമാര്‍ (39), ലോറി ഡ്രൈവര്‍ പുനലൂര്‍ സ്വദേശി അനിൽ കുമാര്‍ (56), ഏഴംകുളം സ്വദേശി അനില്‍കുമാര്‍ (52) പുനലൂര്‍ ദിപി (33), റാന്നി സൂര്യ (30), തോന്ന്യാമല ബിന്ദു (44), സീതത്തോട് ശുഭചന്ദ്രന്‍ (42), ഓമല്ലൂര്‍ എലിസബത്ത് ജയിംസ് (52), ചിറ്റാര്‍ ഡെയ്സി തോമസ് (43), റാന്നി മന്ദിരം മോളി സാമുവല്‍ (71), ഗീത, പറക്കോട് (50), മുംതാസ് കുമ്പഴ (22), അനീഷ് മക്കപ്പു (21) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിക്സിംഗ് യൂണിറ്റ് ലോറി സ്വകാര്യ ബസിനെ ഇടിച്ചു മറിച്ചു
10:31 PM Jan 27, 2023 | Deepika.com