കരുവന്നൂർ: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം വികസനം യാഥാർഥ്യത്തിലേക്ക്.
സംരക്ഷണഭിത്തി നിർമാണം ഫെബ്രുവരി ആദ്യവാരം തുടങ്ങുമെന്ന് ജില്ലാ കായികവിഭാഗം വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരനെ ഏൽപ്പിച്ചു. നിർമാണത്തിനായി സ്ഥലം കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കി നഗരസഭ അതിന്റെ രേഖകൾ കൈമാറി.
ഇതിന് ജില്ലാ കായിക വിഭാഗം മേധാവിയുടെ അനുമതി ലഭിച്ചാൽ ഫെബ്രുവരി ആദ്യവാരത്തിൽത്തന്നെ നിർമാണം ആരംഭിക്കുമെന്ന് കായികവിഭാഗം വ്യക്തമാക്കി. ഒരു കോടി രൂപ ചെലവഴിച്ചാണ് വികസനം. രണ്ടേക്കർ ആറു സെന്റ് സ്ഥലത്തായിട്ടാണ് മൈതാനം.
സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റർ ഉയരത്തിലും അരികുകളിലും സംരക്ഷണഭിത്തി നിർമാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കുവാൻ കഴിയുന്ന തരത്തിൽ മഡ് കോർട്ട് ഒരുക്കൽ എന്നീ പ്രവൃത്തികളാണ് ചെയ്യുന്നത്.
സ്റ്റേഡിയം വികസനത്തിന്റെ ഭാഗമായി ജില്ലാ കായികവിഭാഗം സർവേ നടത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം ആരംഭിക്കുന്നത്. അയ്യങ്കാവ് കഴിഞ്ഞാൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. പൊറത്തിശേരി പഞ്ചായത്തായിരുന്ന കാലത്ത് 1990 മേയിലാണ് കളിസ്ഥലവും സമ്മേളനവേദിയും ഉദ്ഘാടനം ചെയ്തത്.
പിന്നീട് മൈതാനം നവീകരിച്ച് സ്റ്റേഡിയം നിർമിക്കാൻ കിഴക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും കുഴിയായ ഭാഗം കുറെ നിരപ്പാക്കുകയും ചെയ്ത് ബാപ്പുജി സ്മാരക സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. എന്നാൽ, പിന്നീട് യാതൊരു വികസനവും സ്റ്റേഡിയത്തിൽ നടന്നില്ല.
2010ൽ പൊറത്തിശേരി പഞ്ചായത്ത് നഗരസഭയിൽ ലയിച്ചശേഷം 2013-14ലായി ലക്ഷങ്ങൾ ചെലവഴിച്ച് ഗ്രൗണ്ടിന് ചുറ്റിലുമായി സ്ഥാപിച്ച പത്ത് സോളാർ ലൈറ്റുകൾ തകർന്നു.
തളിയക്കോണം ബാപ്പുജി സ്റ്റേഡിയം വികസനം യാഥാർഥ്യത്തിലേക്ക്
12:57 AM Jan 26, 2023 | Deepika.com