സ്വന്തം ലേഖകൻ
തൃശൂർ: ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകളെ നിയമിക്കാതെ മരുന്നുവിതരണം മറ്റു ജീവനക്കാരെ ഏൽപ്പിച്ച് ആരോഗ്യവകുപ്പ്.
ഡോക്ടർമാരുടെ നിർദേശപ്രകാരം രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾ മാത്രം വിതരണം ചെയ്യേണ്ട ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ജീവിതശൈലീരോഗ മരുന്നുകളുടെ വിതരണമാണു മറ്റു ജീവനക്കാരെക്കൊണ്ടു ചെയ്യിക്കുന്നത്. മരുന്നുകൾ മാറിനല്കിയുള്ള പരാതികൾ വ്യപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ വിചിത്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾ മാത്രം കൈകാര്യം ചെയ്യേണ്ട 75 ഇനം മരുന്നുകളാണ് മറ്റുജീവനക്കാർക്ക് വിതരണം ചെയ്യേണ്ടിവരുന്നത്. ഇതിൽ അവർക്കു ഭീതിയും അമർഷമുണ്ട്. സംസ്ഥാനത്ത് 75,000ത്തിലധികം രജിസ്റ്റേർഡ് ഫാർമസിസ്റ്റുകളിൽ ഭൂരിഭാഗവും തൊഴിൽ ഇല്ലാത്തവരാണ്.
ഇവരെക്കൂടാതെ സർക്കാർ അംഗീകൃത ഫാർമസി കോളജുകളിൽനിന്നായി ആയിരക്കണക്കിനു പേർ വർഷംതോറും യോഗ്യത നേടി പുറത്തിറങ്ങുന്നുണ്ട്. ഇവരെ നോക്കുകുത്തികളാക്കിയാണ് മരുന്ന് വിതരണം ഇതര ജീവനക്കാർ നടത്തണമെന്ന് പറയുന്നത്. ഫാർമസിസ്റ്റുകളല്ലാത്ത ജീവനക്കാർ മരുന്നുകൾ നൽകണമെന്നുള്ള ആരോഗ്യവകുപ്പിന്റെ നിർദേശം ഡ്രഗ് ആൻഡ് കോസ്മെറ്റിക്സ് റൂൾസ് 1945, ഫാർമസി ആക്ട് 1948 നിയമങ്ങളിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. നിയമവിരുദ്ധമായ ഉത്തരവിലെ നിർദേശങ്ങൾ ഉടൻ പിൻവലിക്കണമെന്നും ആരോഗ്യ ഉപകേന്ദ്രങ്ങളിൽ നിയമാനുസൃതം ഫാർമസിസ്റ്റുകളെ നിയമിക്കണമെന്നും കേരള ഗവ. ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകളില്ല: മരുന്നുവിതരണം താറുമാറായി
12:54 AM Jan 26, 2023 | Deepika.com