പട്ടിക്കാട്: ഇന്നലെ പുലർച്ചെ മൂലങ്കോട് കന്പിളി പാലത്തിന് സമീപം വീട്ടുമുറ്റത്ത് നിന്ന യുവതിയെ കടന്നാക്രമിച്ച മോഷ്ടാക്കൾ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു.
കനാൽ പുറത്ത് താമസിക്കുന്ന വെളിയത്തുപറന്പിൽ ലീലയുടെ കഴുത്തിലെ മാലയാണ് രണ്ടുപേർ ചേർന്ന് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചെടുക്കാൻ നടത്തിയ ശ്രമത്തിനിടെ യുവതിയുടെ കഴുത്തിനും പുറത്തും പരിക്കേറ്റു. കഴുത്തിൽ കിടന്നിരുന്നത് സ്വർണ്ണമാല ആയിരുന്നില്ല. പുലർച്ചെ അഞ്ചുമണിയോടെ വീട്ടുമുറ്റത്ത് വെച്ചാണ് ലീലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മോഷ്ടാക്കൾ രണ്ടുപേർ ഉണ്ടായിരുന്നു. വീടിന് തൊട്ടു പിന്നിലുള്ള തൊഴുത്തിൽ പശുവിനെ കറക്കാൻ പുറത്തേക്കിറങ്ങിയ ലീലയെ അയൽ വീടിന്റെ അരികിലൂടെ എത്തിയ മോഷ്ടാക്കൾ കടന്നാക്രമിക്കുകയായിരുന്നു. മാല പൊട്ടിച്ചെടുക്കാൻ നടത്തിയ ശ്രമത്തെ എതിർത്ത ലീലയെ മുടിയിൽ പിടിച്ചു വലിക്കുകയും പുറത്ത് മർദ്ദിക്കുകയും ചെയ്തു. കഴുത്തിൽ കിടന്ന മാലയും കൊന്തയും ഉൾപ്പെടെ പൊട്ടിച്ചെടുത്തു. പിടിവലിക്കിടെ മോഷ്ടാക്കൾ താഴേക്ക് വീണു. ഈ സമയത്ത് ലീലയുടെ ഭർത്താവും മക്കളും അകത്ത് ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഇവർ ലൈറ്റ് ഇട്ട് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ ഓടി മറയുകയായിരുന്നു. രണ്ടുപേരുടെയും മുഖം ലീല വ്യക്തമായി കണ്ടിട്ടുണ്ട്. ഹിന്ദി കലർന്ന മലയാളത്തിലാണ് ഇവർ സംസാരിച്ചിരുന്നത്. പീച്ചി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. മോഷ്ടാക്കൾ അന്യ സംസ്ഥാന തൊഴിലാളികൾ ആയിരിക്കാം എന്ന സംശയത്തെ തുടർന്ന് മേഖലയിൽ അന്യ സംസ്ഥാനകൾ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമം: യുവതിക്ക് പുറത്തും കഴുത്തിനും പരിക്കേറ്റു
12:54 AM Jan 26, 2023 | Deepika.com