തിരുവല്ല: നഗരസഭയിലെ രണ്ടു വാര്‍ഡുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
തിരുവല്ല നഗരസഭയിലെ വാര്‍ഡ് 34 (മേരിഗിരി), വാര്‍ഡ് 38 (മുത്തൂര്‍) എന്നിവിടങ്ങളിലെ ഓരോ വീടുകളിലെ കോഴികളില്‍ അസാധാരണമായ മരണനിരക്ക് ഉണ്ടാകുകയും പക്ഷിപ്പനിക്കു സമാനമായ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ (എന്‍ഐഎച്ച്എസ്എഡി) അയച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം ലഭ്യമായതിലാണ് പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുമുള്ള നടപടി തുടങ്ങി. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് (എപ്പിസെന്റര്‍) ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റര്‍ മുതല്‍ പത്തു കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ ദയാവധം നടത്തും.
ദയാവധം
തിരുവല്ല, ഓതറ (ഇരവിപേരൂര്‍), കവിയൂര്‍, പുറമറ്റം, പെരിങ്ങര, കുന്നന്താനം, കല്ലൂപ്പാറ, നിരണം, കുറ്റൂര്‍, നെടുമ്പ്രം, കടപ്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട പഞ്ചായത്തുകളാണ് നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
കഴിഞ്ഞയാഴ്ച നെടുമ്പ്രം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ആയിരത്തോളം വളര്‍ത്തുപക്ഷികളെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ദയാവധം നടത്തിയിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസേന സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവല്ല നഗരസഭ വാര്‍ഡുകളിലും വളര്‍ത്തുപക്ഷികളുടെ ദയാവധം ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വീടുകളിലെ കോഴികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
10:33 PM Jan 25, 2023 | Deepika.com