തിരുവല്ല: തിരുവല്ല നഗരസഭയിൽ അസാധാരണ കൗൺസിൽ യോഗം വിളിച്ചുകൂട്ടിയ സെക്രട്ടറിയുടെ നടപടിക്കെതിരേ ചെയർപേഴ്സൺ. സെക്രട്ടറിക്കെതിരേ പരാതി നൽകുമെന്നു ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്. കൗൺസിലിന്റെ അസാധാരണ യോഗം വിളിച്ചുകൂട്ടേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
ചെയർപേഴ്സൺ വിട്ടുനിന്ന സാഹചര്യത്തിൽ വൈസ് ചെയർമാൻ ജോസ് പഴയിടത്തിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ചയാണ് നഗരസഭ കൗൺസിൽ യോഗം ചേർന്നത്. 39 അംഗ ഭരണസമിതിയിലെ 33 പേർ ഹാജരായി. പദ്ധതി ഭേദഗതികൾ അംഗീകരിക്കേണ്ട അടിയന്തര സാഹചര്യത്തിലാണ് യോഗം ചേർന്നതെന്നു സെക്രട്ടറി പറയുന്നു.
ചട്ടപ്രകാരമെന്നു സെക്രട്ടറി
നിയമപ്രകാരം കൗൺസിലർമാർ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് യോഗം വിളിച്ചത്. നഗരസഭ ചട്ടം നടപടി ക്രമങ്ങളിൽ ഇതിന് അനുമതിയുള്ളതാണ്. 32 അംഗങ്ങൾ യോഗം വിളിച്ചുകൂട്ടാൻ കത്തു നൽകിയിരുന്നു. അംഗസംഖ്യയിൽ മൂന്നിലൊന്നിൽ കുറയാത്ത കൗൺസിലർമാർ രേഖാമൂലം ആവശ്യപ്പെട്ടാൽ നഗരസഭ കൗൺസിൽ യോഗം വിളിച്ചുകൂട്ടാമെന്നാണ് വ്യവസ്ഥ. ഇതുപയോഗപ്പെടുത്തിയാണ് യോഗം വിളിച്ചതെന്നും സെക്രട്ടറി വിശദീകരിക്കുന്നു.
ഭേദഗതി അംഗീകരിക്കാൻ
പദ്ധതി ഭേദഗതി അംഗീകരിച്ചു ജില്ലാ ആസൂത്രണസമിതിക്കു കൈമാറേണ്ട സാഹചര്യത്തിലാണ് യോഗം വിളിച്ചത്. എന്നാൽ, പദ്ധതി ഭേദഗതി കഴിഞ്ഞ 13നു കൂടിയ യോഗം അംഗീകരിച്ചതാണെന്നാണ് ചെയർപേഴ്സന്റെ വാദം. അന്ന് അജൻഡയിൽ ഇതുണ്ടായിരുന്നു. ബഹളം കാരണം യോഗം അവസാനിപ്പിച്ചെങ്കിലും അജൻഡ പാസാക്കിയതായി അധ്യക്ഷ എന്ന നിലയിൽ അറിയിച്ചുവെന്നാണ് ചെയർപേഴ്സൺ പറയുന്നത്. എന്നാൽ, ചെയർപേഴ്സന്റെ വാദം സെക്രട്ടറി അംഗീകരിച്ചിരുന്നില്ല. തിങ്കളാഴ്ച ചേർന്ന യോഗം ഏകകണ്ഠമായിട്ടാണ് പദ്ധതി ഭേദഗതി അംഗീകരിച്ചത്.
വസ്തു വാങ്ങൽ തർക്കം
നഗരസഭയിൽ മാലിന്യ സംസ്കരണത്തിനായി വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ചെയർപേഴ്സണും എൽഡിഎഫ് കൗൺസിലർമാരുമായുള്ള അകൽച്ചയ്ക്കു കാരണമെന്നു പറയുന്നു. വിവാദ സ്ഥലം വാങ്ങുന്നതിനോടു യോജിപ്പില്ലെന്നു ചെയർ പേഴ്സൺ പറഞ്ഞിരുന്നു. ഇതുൾപ്പെടെയാണ് പദ്ധതി ഭേദഗതിയായി കൊണ്ടുവന്നത്. ഇതിന് അനുമതി നൽകാനാകില്ലെന്നും ചെയർപേഴ്സൺ നിലപാടെടുത്തു.
തുടർന്നാണ് തീരുമാനം നടപ്പിലാക്കാൻ എൽഡിഎഫ് കൗൺസിലർമാർ മുൻകൈയെടുത്തതെന്നു പറയുന്നു. യുഡിഎഫ്, ബിജെപി അംഗങ്ങൾ ഇതിൽ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. 32 -ാം വാർിലാണ് വൻതുക ചെലവഴിച്ചു വസ്തു വാങ്ങുന്നത്. ഇതു മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലമാണോയെന്ന പരിശോധന പോലും നടന്നിട്ടില്ലെന്നും പറയുന്നു.
ഭരണസ്തംഭനമെന്ന് യുഡിഎഫ്
തിരുവല്ല നഗരസഭയിൽ ഭരണസ്തംഭനം നിലനിൽക്കുകയാണെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി കുറ്റപ്പെടുത്തി. സ്വന്തം അംഗങ്ങൾ വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച ചെയർപേഴ്സണെ നിയന്ത്രിക്കാൻ എൽഡിഎഫിനാകുന്നില്ല. നഗരസഭയിലെ ഭരണസ്തംഭനം കാരണം വികസന പ്രവർത്തനങ്ങളാണ് താറുമാറാകുന്നത് - യുഡിഎഫ് കൗൺസിലർ സുനിൽ ജേക്കബ് ചൂണ്ടിക്കാട്ടി. സാന്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കിനിൽക്കേ നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഭരണസ്തംഭനത്തിനെതിരേ യുഡിഎഫ് പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്.
മുൻ ചെയർമാൻ ആർ.ജയകുമാറുമായി നഗരസഭ കവാടത്തിൽ ഉണ്ടായ തർക്കങ്ങളുമായി ബന്ധപ്പെട്ടു സെക്രട്ടറിയുമായും യുഡിഎഫ് സ്വരചേർച്ചയിൽ അല്ല.
ചെയർപേഴ്സനെ തള്ളി എൽഡിഎഫും
തിരുവല്ല നഗരസഭയിൽ കഴിഞ്ഞ ജൂൺ 16നു നടന്ന ഭരണമാറ്റത്തിനിടെയിലാണ് യുഡിഎഫിലെ കേരള കോൺഗ്രസ് അംഗമായിരുന്ന ശാന്തമ്മ വർഗീസിനെ മറുകണ്ടം ചാടിച്ച് എൽഡിഎഫ് പാളയത്തിലാക്കിയത്. ഇരുമുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ ഭാഗ്യം തുണച്ചാണ് ശാന്തമ്മ അധ്യക്ഷയായത്. ചെയർപേഴ്സണായിരുന്ന കോൺഗ്രസിലെ ബിന്ദു ജയകുമാർ യുഡിഎഫ് ധാരണപ്രകാരം രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. ശാന്തമ്മ വർഗീസ് മറുകണ്ടം ചാടിയതോടെ ഇരുമുന്നണികളും 16 വീതം വോട്ട് നേടി. ഭാഗ്യം തുണച്ച് അധ്യക്ഷ സ്ഥാനത്തെത്തിയ ശാന്തമ്മ വർഗീസിന് ഭരണത്തിൽ തുടരാൻ എൽഡിഎഫ് പാർലമെന്ററി പാർട്ടിയുടെ പിന്തുണ ഉണ്ടായിരുന്നു.
യുഡിഎഫിലെ കേരള കോൺഗ്രസ് പ്രതിനിധി ജോസ് പഴയിടമാണ് വൈസ് ചെയർമാൻ. എന്നാൽ, സ്വന്തം നിലയിൽ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നുവെന്ന പരാതി ഉണ്ടായതോടെയാണ് എൽഡിഎഫ് അംഗങ്ങൾ ചെയർപേഴ്സണുമായി അകന്നത്. കഴിഞ്ഞ കൗൺസിൽ യോഗങ്ങളിൽ ഇതു പ്രകടമാകുകയും ചെയ്തു. ചെയർപേഴ്സൺ യോഗം വിളിക്കാത്ത സാഹചര്യത്തിൽ ചട്ടപ്രകാരം യോഗം വിളിക്കാൻ സെക്രട്ടറിക്കു നോട്ടീസ് നൽകാൻ മുന്നിട്ടിറങ്ങിയതും എൽഡിഎഫ് കൗൺസിലർമാരാണ്.
തിരുവല്ലയിൽ ചെയർപേഴ്സണും കൗൺസിലർമാരും രണ്ടു തട്ടിൽ
10:39 PM Jan 24, 2023 | Deepika.com