പട്ടിക്കാട്: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ നിന്നും പട്ടിക്കാട് ഭാഗത്തേയ്ക്കുള്ള സർവീസ് റോഡിലേയ്ക്ക് ഇറങ്ങുന്നിടത്തെ അനധികൃത പാർക്കിംഗ് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിൽ നിന്നും പട്ടിക്കാട്, പീച്ചി ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ സർവീസ് റോഡിലേയ്ക്കു പ്രവേശിക്കുന്നിടത്താണു കണ്ടെയ്നർ ലോറികളും ചരക്ക് വാഹനങ്ങളും അനധികൃതമായി പാർക്കിംഗ് നടത്തുന്നത്.
പാലക്കാട്, പീച്ചി ഭാഗത്തേയ്ക്കുള്ള സ്വകാര്യ ബസുകളും ഇതുവഴിയാണു കടന്നുപോകുന്നത്. മാത്രമല്ല, പട്ടിക്കാട് നിന്നും ചെമ്പൂത്ര ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ തിരികെ വരുന്നതും ഈ സർവീസ് റോഡിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ വാഹനങ്ങൾ പാർക്കിംഗ് നടത്തുന്നത് വലിയ അപകടങ്ങൾക്കാണു വഴിയൊരുക്കുക. രാത്രിയിൽ പ്രദേശത്തെ വെളിച്ചക്കുറവും വാഹനങ്ങൾ ശ്രദ്ധയിൽപ്പെടുന്നതിനു തടസമാകും.
മുന്നറിയിപ്പ് ബോർഡുകളോ പാർക്കിംഗ് ലൈറ്റുകളോ ഉപയോഗിക്കാതെയാണു രാത്രിയിൽ വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നത്. അനധികൃത പാർക്കിംഗ് മൂലം നിരവധി അപകടങ്ങളാണു ചില മാസങ്ങളായി ദേശീയപാതയിൽ നടന്നിട്ടുള്ളത്. എന്നിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയോ, ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ അത് വലിയ അപകടങ്ങൾക്കു വഴിയൊരുക്കുമെന്നും നാട്ടുകാർ പറഞ്ഞു.
അപകട ഭീഷണിയായി ചെമ്പൂത്രയിലെ അനധികൃത പാർക്കിംഗ്
01:44 AM Jan 24, 2023 | Deepika.com