ചാലക്കുടി: ആനമല അന്തർ സംസ്ഥാന പാതയിൽ തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിൽ പൊതുജനങ്ങളുടെ ജീവനു ഭീഷണിയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതുമൂലം യാത്രാതടസം ഉണ്ടാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, നിയമസഭയിലെ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകി.
കാട്ടാനകളെ തിരികെ കാട്ടിലേയ്ക്ക് ഓടിച്ചു കയറ്റുന്നതിനായി കൂടുതൽ വാച്ചർമാര നിയോഗിച്ചിട്ടുള്ളതായും മൊബൈൽ പാർട്ടി സ്റ്റാഫിനെ ആർആർടി മാതൃകയിൽ നിയോഗിച്ച് സേവനം പ്രയോജനപ്പെടുത്തുന്നതുമായും മന്ത്രി അറിയിച്ചു. കാട്ടാനകൾ നാട്ടിലേയ്ക്ക് ഇറങ്ങുന്നതു തടയാൻ പടക്കം പൊട്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷോളയാർ റേഞ്ച് പരിധിയിൽ ആനയെ നിരീക്ഷിക്കുന്നതിനായി നാലു വാച്ചർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. വൈകീട്ട് 4 .50 നു ചാലക്കുടയിൽ നിന്നാരംഭിച്ച് 9.00 മലക്കപ്പാറയിൽ എത്തിച്ചേരുന്ന കെഎസ്ആർടിസി ബസിന്റെ സംരക്ഷണത്തിനായി ആനയുടെ സാന്നിധ്യമുള്ള 15 കിലോമീറ്റർ വനപാതയിൽ പ്രത്യേക പട്രോളിംഗ് നടത്തുന്നതായും മന്ത്രി അറിയിച്ചു.
ഡിസംബർ മാസത്തിൽ വിനോദയാത്രികരുടെയും യാത്രക്കാരുടെയും സുരക്ഷയെ മുൻനിർത്തി നാലു വാച്ചർമാരെ മുക്കന്പുഴ ഫോറസ്റ്റ്് സ്റ്റേഷൻ പരിധിയിലെ ആനക്കയത്തും നിയോഗിച്ചിട്ടുണ്ട്.
തുടർച്ചയായുള്ള കാട്ടാന ആക്രമണം: പരിഹാരവുമായി വനം മന്ത്രി
12:48 AM Dec 10, 2022 | Deepika.com