കരുവാരകുണ്ട്: മലവെള്ള പാച്ചിലിൽ ഒലിച്ചുപോയ പാലം നന്നാക്കാൻ നടപടിയാകാത്തതു നൂറുക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. തുവൂർ -കാളികാവ് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാറക്കടവിൽ കല്ലംപുഴയ്ക്ക് കുറുകെയുള്ള നടപ്പാലമാണ് കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഇതോടെ പുഴ മുറിച്ച് കടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കുടുംബങ്ങൾ. 2009 ലാണ് കല്ലംപുഴയ്ക്ക് കുറുകെ നടപ്പാലം നിർമിച്ചത്.
ഇരുപ്രദേശങ്ങളിലെയും നൂറുക്കണക്കിനു കുടുംബങ്ങൾക്കാണ് പാലം പ്രയോജനമായിരുന്നത്. പാലം ഇല്ലാതായതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്ക് പുഴ മുറിച്ചുകടക്കാൻ മാർഗമില്ലാതായി.
മലവെള്ളപ്പാച്ചിലിൽ പുഴയുടെ കര ഭാഗവും ഒലിച്ചുപോയിരുന്നു. പിന്നീട് പാലത്തിലേക്കെത്താൻ നാട്ടുകാർ കമുകും മറ്റും ഉപയോഗിച്ച് താൽക്കാലിക സംവിധാനം ഒരുക്കാറുണ്ടെങ്കിലും അതും തകർന്നു. നിലവിൽ ഇരു പ്രദേശങ്ങളിലുള്ളവരും വലിയ തോതിൽ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പുഴയിൽ വെള്ളം കുറഞ്ഞാൽ അൽപ്പം സാഹസപ്പെട്ട് പാലത്തിലേക്ക് നടന്നെത്താൻ കഴിയുമെങ്കിലും എൽപി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കാര്യത്തിൽ അതും പ്രായോഗികമല്ല. പാലം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലം നന്നാക്കാൻ നടപടിയായില്ല; കുടുംബങ്ങൾ ദുരിതത്തിൽ
12:12 AM Dec 10, 2022 | Deepika.com