ശബരിമല: മണ്ഡലകാലത്തു ശബരിമല ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. കഴിഞ്ഞയാഴ്ച വരെ പ്രതിദിനം ശരാശരി എണ്‍പതിനായിരത്തോളം അയ്യപ്പഭക്തരാണ് ദര്‍ശനത്തിനെത്തിയിരുന്നത്. എന്നാല്‍ രണ്ടാം ഈയാഴ്ച തീർഥാടകരുടെ എണ്ണം ക്രമേണ വര്‍ധിച്ചു വരികയാണ്.
ഇന്നലെ മാത്രം 1,07,695 പേരാണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരുന്നത്. ഇന്നും ഒരു ലക്ഷത്തിനടുത്താണ് ബുക്കിംഗ്. വരും ദിവസങ്ങളിലും തിരക്ക് ഇതേപോലെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതയിലാണ് സന്നിധാനം. തിരക്ക് കൂടുമ്പോള്‍ പമ്പ മുതല്‍ സന്നിധാനം വരെ ഘട്ടംഘട്ടമായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ദര്‍ശനം സജ്ജമാക്കു ന്നത്.
സന്നിധാനത്തേക്കുള്ള പ്രധാന പാതയില്‍നിന്നു വഴിതിരിഞ്ഞ് അയ്യപ്പഭക്തര്‍ വനത്തിലൂടെ നടക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടതായും അപകടസാധ്യത മുൻനിർത്തി ഇതു തടയുമെന്നും പോലീസ് സ്പെഷല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഇക്കാര്യം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കെഎസ്ആർടിസി നിലവില്‍ 200ലധികം ബസുകള്‍ നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസിനായി ക്രമീകരിച്ചിട്ടുണ്ട്. ഇന്നലെ 189 ബസുകളാണ് സര്‍വീസ് നടത്തിയത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങളുടെ വൻതിരക്കാണ്.
ദർശനം നടത്തിയത് 15 ലക്ഷം പേര്; ശബരിമലയില്‍ തിരക്കേറുന്നു
10:43 PM Dec 09, 2022 | Deepika.com