പെരുനാട്: റാന്നി - പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും ജനുവരി എട്ടിന് ആരംഭിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.
ശബരിമല മണ്ഡലകാലം പ്രമാണിച്ച് താത്കാലിക ജീവനക്കാരെ നിയോഗിച്ച് ഐപി നിലവിൽ ആരംഭിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ നിയോഗിച്ചാണ് ജനുവരിയില്‍ കിടത്തി ചികിത്സ തുടങ്ങുന്നത്. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം മന്ത്രി വീണാ ജോര്‍ജ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് പുതിയ തീരുമാനം.
മണ്ണാറക്കുളഞ്ഞി - ചാലക്കയം ശബരിമല പാതയില്‍ സ്ഥിതി ചെയ്യുന്ന സാമൂഹികാരോഗ്യകേന്ദ്രം പമ്പ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയാണ്. ശബരിമല പാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അയ്യപ്പഭക്തരെ ആദ്യം എത്തിക്കുന്നതും സിഎച്ച്സിലിയിലേക്കാണ്. പിന്നീടുള്ളത് റാന്നി താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയുമാണ്. ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ചു വേണം ഇവിടങ്ങളില്‍ എത്താന്‍.
പെരുനാട് ആശുപത്രിയില്കൂടുതല് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോള്‍ ഇവര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കും.
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുനാട് പഞ്ചായത്ത് വിട്ടു നല്കുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിശദമായ ഡിസൈനും പ്ലാനും തയാറാക്കി പുതിയ കെട്ടിട നിര്‍മാണം ആരംഭിക്കും. കിടത്തി ചികിത്സയുടെ ഉദ്ഘാടനം ജനുവരി എട്ടിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
മന്ത്രിയെയും എംഎല്‍എയും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഡയറക്ടര്‍ ഡോ. മീനാക്ഷി, ഡിഎംഒ ഡോ. എല്‍. അനിതകുമാരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ ആര്. നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
24 മണിക്കൂറും സേവനം
ലഭ്യമാക്കും: മന്ത്രി
ശബരിമല തീർഥാടന പാതയിൽ റാന്നി - പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ആശുപത്രിയായി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അധിക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയാണ് കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സേവനം ആരംഭിക്കുന്നത്.
ഒരു ഡോക്ടര്‍, ലാബ് ടെക്നീഷന്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി നിയമിക്കും. ഒരു ഡോക്ടറേയും ആശുപത്രി അറ്റന്റഡറേയും ആരോഗ്യവകുപ്പ് നികത്താനും മന്ത്രി നിര്‍ദേശം നല്കി. വിമുക്തഭടനായ ഒരു സുരക്ഷ ജീവനക്കാരനെ ആശുപത്രി വികസനസമിതി വഴി നിയമിക്കാനും മന്ത്രി നിര്‍ദേശം നല്കി.
പെരുനാട് സിഎച്ച്സിയില് അത്യാഹിത വിഭാഗവും കിടത്തി ചികിത്സയും ജനുവരി എട്ടു മുതൽ
10:43 PM Dec 09, 2022 | Deepika.com