പുത്തൂർ: ആനയെ വാങ്ങാൻ കാശുണ്ട്. തോട്ടി വാങ്ങാൻ പണമില്ല എന്ന സ്ഥിതിയാണ് മാന്ദാമംഗലം മൃഗാശുപത്രിയിലേത്. പുത്തൂർ പഞ്ചായത്തിന്റെ കീഴിലുള്ള മാന്ദാമംഗലം മൃഗാശുപത്രിയിൽ കുടിവെള്ളം ലഭിക്കുന്നതിനായി ആറുമാസം മുൻപാണ് പദ്ധതി വിഹിതം ഉപയോഗിച്ച് കുഴൽക്കിണർ സ്ഥാപിച്ചത്. കുഴൽക്കിണർ സ്ഥാപിച്ച് ആറുമാസം പിന്നിട്ടിട്ടും മോട്ടോർ സ്ഥാപിക്കാത്തതു മൂലം വെളളം ലഭിക്കാത്ത സ്ഥിതിയാണ്.
മോട്ടോർ സ്ഥാപിക്കണമെങ്കിൽ മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുങ്ങി മോട്ടോർ വാങ്ങാൻ പണം നീക്കിവച്ചാൽ മാത്രമാണ് കുഴൽക്കിണറിൽ മോട്ടർ സ്ഥാപിക്കാനാകുകയുള്ളൂ. ഭൂജല വകുപ്പാണ് കുഴൽക്കിണർ നിർമിച്ചത്. കുഴൽക്കിണറിൽ നിന്ന് വെള്ളം എടുക്കാനാകാത്തതിനാൽ കുഴൽക്കിണർ ചാക്കിട്ട് മൂടിയിട്ടിരിക്കുകയാണ്. പ്രദേശത്തെ പ്രാദേശിക കുടിവെള്ള പദ്ധതിയിൽ നിന്നാണ് താൽക്കാലികമായി മൃഗാശുപത്രിയിലേക്ക് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ താൽക്കാലികമായി കുടിവെള്ള സംവിധാനത്തിൽ നിന്നും കൃതൃമായി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്.
മൃഗാശുപത്രിയിൽ സ്ഥാപിച്ച കുഴൽക്കിണറിൽ മോട്ടോർ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. അതേസമയം കുഴൽക്കിണറിൽ മോട്ടോർ സ്ഥാപിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മോട്ടോർ വയ്ക്കാത്തതിനാൽ കുടിവെള്ളം ലഭിക്കാതെ മാന്ദാമംഗലം മൃഗാശുപത്രി
12:55 AM Dec 09, 2022 | Deepika.com