തിരുവില്വാമല: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള പാന്പാടി നെഹ്റു കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ, ലക്കിടി ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, നെഹ്റു കോളജ് ഓഫ് ഫാർമസി, നെഹ്റു കോളജ് ഓഫ് ആർക്കിടെക്ചർ, നെഹ്റു അക്കാദമി ഓഫ് ലോ, ജവഹർലാൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി പാന്പാടി നെഹ്റു കോളജ്, ലക്കിടി ജവഹർലാൽ കോളജ് എന്നിവിടങ്ങളിലായി നടത്തുന്ന സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എക്സ്പോ നെഹ്റു കാന്പസിൽ തുടക്കമായി.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളുടെ മികച്ച ഗണിത, ശാസ്ത്ര പ്രോജക്ടുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജോർജിയ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ റിട്ട. പ്രഫ. ഡോ. നാരായണൻ കൊമരത്ത് ഉദ്ഘാടനം ചെയ്തു. നെഹ്റു ഗ്രൂപ്പ് ചെയർമാൻ ഡോ. പി. കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. സിഇഒ ഡോ. പി. കൃഷ്ണകുമാർ, ഡോ.ആർ.സി. കൃഷ്ണകുമാർ, കെ. അനിൽ വർമ എന്നിവർ സംസാരിച്ചു. ഇരുനൂറിലധികം വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ തങ്ങളുടെ പ്രോജക്റ്റുകളുമായി "എൻസൈറ്റ് 2022' ൽ പങ്കെടുക്കുന്നുണ്ട് .
ഒരു കോടിയോളം രൂപയുടെ നെഹ്റു വിജ്ഞാന സ്കോളർഷിപ്പുകളും അഞ്ചു ലക്ഷം രൂപയുടെ സമ്മാനങ്ങളുമാണ് എക്സ്പോയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളത്. വൈവിധ്യമാർന്ന സ്റ്റാളുകളിൽ അവയുടെ പ്രവർത്തനരീതിയും എക്സ് പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു വരെ നടക്കുന്ന എക്സ്പോയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇന്നു സമാപിക്കും.
സയൻസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി എക്സ്പോക്ക് തുടക്കം
12:55 AM Dec 09, 2022 | Deepika.com