തൃശൂർ: ഒളരി-പുല്ലഴി റോഡിന്റെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏഴ് മീറ്റർ വീതിയും മൂന്ന് മീറ്ററിൽ കാനയും ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ ദുരം വരുന്ന റോഡിന്റെ ടാറിംഗിനുള്ള ജോലി 2021 ഡിസംബറിൽ ആരംഭിച്ചതാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ നിർമാണം നിർത്തിവച്ചു. പുറന്പോക്ക് സ്ഥലം ഏറ്റെടുക്കാതെ റോഡ് നിർമാണം പുനരംഭിക്കാനാവില്ലെന്ന നിലപാടാണ് പിഡബ്ല്യൂഡി സ്വീകരിക്കുന്നത്. റോഡിനിരുവശവുമുള്ള പുറന്പോക്ക് ഭുമി ഒഴിപ്പിക്കാൻ പിഡബ്ല്യൂഡി ഭൂഉടമകൾക്ക് നോട്ടീസ് നൽകി നടപടികൾ ആരംഭിച്ചു.
വർഷങ്ങളായി നികുതിയടച്ച് കൈവശം വച്ചുവരുന്ന ഭുമി പുറന്പോക്കാണെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ അനുവദിക്കില്ല. റീ സർവേ നടത്തി മാത്രമേ പുറന്പോക്ക് ഭുമി ഉണ്ടെങ്കിൽ ഏറ്റെടുക്കാവുയെന്ന ഹൈക്കോടതി വിധി പിഡബ്ല്യൂഡി പാലിക്കാൻ തയാറാവുന്നില്ലെന്നും ആക്ഷൻ കൗണ്‍സിൽ ആരോപിച്ചു. നിലവിലെ റോഡിന് പത്ത് മീറ്ററിലധികം വീതിയുണ്ട്.
റോഡിന് സ്ഥലം ആവശ്യമാണെങ്കിൽ നിയമാനുസൃതമായ നഷ്ട പരിഹാരം അനുവദിച്ചാൽ ഭുമി വിട്ടു നൽകാൻ ഉടമകൾ തയാറാണെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ആക്ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എ. ജോസ്, ഇ.എ ജോസഫ്, പി.വി. രാജേഷ്, സി.ജെ. ഗ്ലെനി, ടി.വി. അഗസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ഒളരി-പുല്ലഴി റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണം: ആക്്ഷൻ കൗണ്‍സിൽ
12:51 AM Dec 09, 2022 | Deepika.com