കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ ബസ് സ്റ്റേഷനിൽ പുതുതായി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിനെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദുരീകരിക്കാനും നിർമാണം കുറ്റമറ്റതാക്കാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിലെ പഞ്ചായത്ത് സമിതി അധികാരത്തിലേറിയതിനു ശേഷം മുൻ എംഎൽഎ ബി.ഡി. ദേവസിയുടെ ശ്രമഫലമായി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ട നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. നിർദിഷ്ട ഭൂമിയിൽ ബസ് സ്റ്റേഷൻ കെട്ടിടത്തിനും പനന്പിള്ളി ഗോവിന്ദമേനോൻ സ്മൃതി മണ്ഡപത്തിനും പുറമെ ചെറുകിട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
കോംപ്ലക്സിന്റെ നിർമാണ പ്രവൃത്തികൾക്ക് പ്രാരംഭം കുറിച്ചിട്ടുണ്ട്. ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്പോൾ പാർക്കിംഗ് സൗകര്യങ്ങളും ബസുകൾക്ക് സ്റ്റേഷനിൽ പ്രവേശിക്കാനും കടന്നു പോകാനുമുള്ള ക്രമീകരണങ്ങളും ഉറപ്പുവരുത്തേണ്ടതുണ്ട്. പഞ്ചായത്തിനാണ് മേൽനോട്ട ചുമതല. എന്നാൽ നിർമാണം സംബന്ധിച്ച് കൃത്യമായ കൂടിയാലോചനകൾ ജനപ്രതിനിധികൾക്കിടയിൽ നടന്നിട്ടില്ലെന്ന പരാതികളും നിലനിൽക്കുന്നുണ്ട്.
കാടുകുറ്റി പഞ്ചായത്ത് ബസ് സ്റ്റേഷനിൽ ഷോപ്പിംഗ് കോംപ്ലക്സ് അനിവാര്യമാണെന്ന കാര്യത്തിൽ ഏകാഭിപ്രായമാണ്. ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും ഒരു ആലോചനയോഗം വിളിക്കണമെന്നും വിവിധ കോണുകളിൽ നിന്നും വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെ ക്രോഡീകരിച്ച് ദീർഘവീക്ഷണത്തോടെയും ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിലുമുള്ള കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ ലക്ഷങ്ങൾ മുടക്കിയുള്ള ഇത്തരം കെട്ടിടങ്ങൾ പണിയാവൂ എന്നാണ് നാട്ടുകാർ പറയുന്നത്. യോഗം വിളിക്കുന്നതു വരെ നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവും ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവിധ സംഘടനകൾ പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം: ജനങ്ങളുടെ ആശങ്ക പരിഹരിക്കണം
12:51 AM Dec 09, 2022 | Deepika.com