കരുവാരക്കുണ്ട്: ഇരിങ്ങാട്ടിരിയിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. വ്യാഴാഴ്ച്ച പുലർച്ചെ ചാമക്കുന്നിലെ തോണിക്കര ഷംസുദ്ധീന്റെ വീട്ടുമുറ്റം വരെയാണ് ആനകൾ എത്തിയത്. പറയൻമാട് മലയിൽ നിന്നെത്തിയ കാട്ടാനക്കുട്ടമാണ് ചാമക്കുന്നിൽ വ്യാപക കൃഷി നാശം വരുത്തിയത്.
തോണിക്കര ഷംസുദ്ധീൻ, തോണിക്കര ഹംസ, തോണിക്കര നാസർ, തുടങ്ങിയവരുടെ വാഴ, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് നശിപ്പിക്കപ്പെട്ടത്. ചാമക്കുന്ന്, പനഞ്ചോല ഭാഗങ്ങളിലായി നൂറോളം വാഴകൾ കാട്ടാനകൾ നശിപ്പിച്ചു.
വീട്ടുമുറ്റങ്ങളിൽ പട്ടാപകൽ വരെ കാട്ടാനകളെത്തുന്നത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കാട്ടാനകൾ കൃഷി ഭൂമിയിലെത്തുന്നത് തടയാൻ ഫെൻസിംഗ് പ്രായോഗികമല്ലന്നാണ് വനം വകുപ്പിന്റെ വാദം. അതിനാൽ വീട്ടിക്കുന്നിൽ നിന്ന് പനഞ്ചോല, പറയൻമാട് വഴി വട്ടമലയിലേക്ക് റോഡ് നിർമിച്ചാൽ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു.പറയൻമാട്ടിൽ നിന്നും ഒൻപതിലധികം കാട്ടാനകളാണ് ഇരിങ്ങാട്ടിരി മേഖലയിൽ തന്പടിച്ചത്.
ജനവാസകേന്ദ്രത്തിൽ തന്പടിച്ച കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
12:11 AM Dec 09, 2022 | Deepika.com