റാന്നി: മലയോര മേഖലയിലെ കൈവശ കർഷകർക്കു തങ്ങളുടെ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ റവന്യു. വനം വകുപ്പുകളുടെ സംയുക്ത യോഗം ചേർന്ന് കർഷകർക്ക് അനുകൂല തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
മരം മുറിയ്ക്കലുമായി ബന്ധപ്പെട്ടു കൈവശ കർഷകർ നേരിടുന്ന പ്രതിസന്ധി പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചതിന്റെ മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കർഷകർക്ക് അവർ വൃക്ഷവില അടച്ചു റിസർവ് ചെയ്ത മരങ്ങൾ പോലും മുറിക്കാൻ വനം, റവന്യു വകുപ്പുദ്യോഗസ്ഥർ അനുമതി നൽകാത്ത സ്ഥിതി എംഎൽഎ സഭയിൽ വിവരിച്ചു. കർഷകർ ഏറെ പ്രതിസന്ധിയിലാണെന്നും റവന്യു, വനം വകുപ്പുകൾ സംയുക്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിസന്ധി ഉടലെടുത്തത് മുട്ടിൽ മരംമുറി കേസിനു ശേഷം
1964ന് ശേഷം എൽഎ പട്ടയം ലഭിച്ച കർഷകർക്കാണ് പ്രധാനമായും പ്രതിസന്ധി ഉണ്ടായത്. അന്നു നൽകിയ പട്ടയത്തിൽ ഒരു ചട്ടം അധികമായി വച്ചതാണ് വിനയായത്. ചട്ട പ്രകാരം പട്ടയം നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ നിലവിലുള്ളതും ഇനി വളരുന്നതുമായ ഷെഡ്യൂൾ പ്രകാരം തേക്ക് , വീട്ടി, ചന്ദനം ഉൾപ്പെടെയുള്ള പത്ത് ഇനം മരങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിരിക്കുമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
മുട്ടിൽ മരം മുറി കേസ് വരുന്നതു വരെ പട്ടയത്തിലെ ഈ ചട്ടം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു വർഷം മുമ്പ് വരെ മരങ്ങൾ മുറിക്കാൻ റവന്യുവകുപ്പ് അനുമതി നൽകിയിരുന്നു. ഇവ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകാൻ വനം വകുപ്പ് പാസും നൽകിയിരുന്നു.
മുട്ടിൽ മരം മുറി പ്രശ്നം വന്നതോടെയാണ് 1964നു ശേഷം നൽകിയ പട്ടയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചട്ടങ്ങൾ ഉയർന്നുവരിയും കേരളത്തിൽ ആകമാനം ഉള്ള എൽഎ പട്ടയം ഉടമകൾക്ക് മരം മുറിക്കാൻ അനുമതി നിഷേധിക്കുകയും ചെയ്തു.
കൈവശ ഭൂമിയിലെ മരം മുറിക്കൽ: നടപടിയെടുക്കുമെന്ന് മന്ത്രി
11:14 PM Dec 08, 2022 | Deepika.com