തുമ്പമൺ: വിശന്നിരിക്കുന്നവർക്ക് ആശ്വാസമായി തുമ്പമൺ ശ്രേയസിന്റെ സുകൃതം പദ്ധതി 1200 ദിവസങ്ങൾ പിന്നിടുന്നു. മാർത്തോമ്മ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിന്റെ കരുതൽ പ്രോജക്ടായ തുമ്പമൺ ശ്രേയസിലൂടെ നടത്തി വരുന്ന പ്രഭാത, ഉച്ചഭക്ഷണ പദ്ധതിയായ സുകൃതം പാവപ്പെട്ട ഒട്ടേറെ ആളുകൾക്ക് സാന്ത്വനമാവുകയാണ്. ഭക്ഷണമില്ലാതെ ഒരാളും വിശന്നിരിക്കരുതെന്ന ഭദ്രാസനാധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പയുടെ കരുതൽ ശുശ്രൂഷയാണ് സുകൃതം പദ്ധതിയായി രൂപപ്പെട്ടത്. 2019 ഓഗസ്റ്റ് ഒന്നിനാണ് പദ്ധതിക്ക് തുടക്കമായത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമായി രോഗികളും കൂട്ടിരിപ്പുകാരുമായ 400 പേർക്കാണ് രാവിലെയും ഉച്ചയ്ക്കുമായി ഭക്ഷണം നൽകുന്നത്. പുലർച്ചെ അഞ്ചോടെ ഇഡ്ഢലിയും കറിയും അടങ്ങുന്ന ഭക്ഷണ പാക്കറ്റുകളുമായി ശ്രേയസിന്റെ വാഹനം പത്തനംതിട്ട ജനറൽ ആശുപത്രിയുടെ കവാടം കടന്നെത്തും. ഉച്ചയ്ക്ക് ഒന്നിന് ചോറുമായിട്ടാണ് രണ്ടാം വരവ്. ഞായർ ഒഴികെ രാവിലെയും ഉച്ചയ്ക്കുമായി 250 പേർക്കാണ് ജനറൽ ആശുപത്രിയിൽ ഭക്ഷണം നൽകുന്നത്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്. മെഴുവേലി, കുളനട, ഇലന്തൂർ പഞ്ചായത്തുകളിലായി വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന 47 പേർക്ക് കൃത്യമായി ശ്രേയസ് വോളണ്ടിയേഴ്സ് വീടുകളിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കാൻസർ, കിഡ്നി, ഹൃദ്രോഗം തുടങ്ങിയ മാരക രോഗികളായ 247 പേർക്ക് എല്ലാ മാസവും ഭക്ഷ്യ സാധനങ്ങളുടെ കിറ്റും വീടുകളിലെത്തിക്കാറുണ്ട്.
10 പേർക്ക് ഭവനം നിർമിച്ചു നൽകുന്ന പദ്ധതിയും പൂർത്തിയായി വരുന്നു. നിർമാണം പൂർത്തിയാക്കിയ പത്താമത്തെ വീടിന്റെ താക്കോൽദാനം 13ന് നടക്കും. ശ്രേയസിന്റെ നേതൃത്വത്തിൽ യുവജനങ്ങൾ അടങ്ങുന്ന 51 വോളണ്ടിയർമാർ കരുതൽ പദ്ധതിയിൽ പങ്കാളികളാണ്.
തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ചെയർമാനും റവ. ജോസി ഇ. ജോർജ് ഡയറക്ടറുമായുമുളള 34 അംഗ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
വിശന്നിരിക്കുന്നവർക്ക് സാന്ത്വനമായി ശ്രേയസ് 1200 ദിവസം പിന്നിട്ട് സുകൃതം പദ്ധതി
11:09 PM Dec 08, 2022 | Deepika.com