സ്വന്തം ലേഖകൻ
തൃശൂർ: കളക്ടറേറ്റിനു മുന്നിലെ അയ്യന്തോൾ മോഡൽ റോഡ് കുത്തിപ്പൊളിച്ച് കൊടിതോരണങ്ങൾ സ്ഥാപിക്കാൻ ശ്രമം. പരാതിയെ തുടർന്ന് കളക്ടർ സ്ഥലത്തു നേരിട്ടെത്തി പണികൾ നിർത്തിവയ്പിച്ചു. കിസാൻ സഭ സമ്മേളനത്തിന്റെ ഭാഗമായുള്ള അലങ്കാരപ്പണികൾക്കാണു മോഡൽ റോഡ് കുത്തിപ്പൊളിച്ചതെന്നറിഞ്ഞതോടെ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നെങ്കിലും പിന്നീട് കേസെടുക്കാൻ കളക്ടർ പോലീസിനു നിർദേശം നല്കി.
ഇന്നലെ രാവിലെയാണു മോഡൽ റോഡിൽ കുഴികൾ എടുത്തു തുടങ്ങിയത്. സ്ഥലത്തെ മുൻ കൗൺസിലറും കെപിസിസി സെക്രട്ടറിയുമായ എ. പ്രസാദ് കുഴിയെടുക്കുന്നതു മൊബൈൽ കാമറയിൽ പകർത്തി കളക്ടര്‍ക്കും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കും അയച്ചുകൊടുക്കുകയയിരുന്നു. ഫോണിൽ ബന്ധപ്പെട്ടു വിഷയം അവതരിപ്പിക്കുകയും ചെയ്തു. തുടർന്നാണു കളക്ടറും വെസ്റ്റ് പോലീസും സ്ഥലത്തെത്തി പണികൾ നിർത്തിവയ്പ്പിച്ചത്.
സംഭവത്തിനു പിന്നിൽ സിപിഎമ്മാണെന്നറിഞ്ഞതോടെ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പോ പോലീസോ ആദ്യം തയാറായില്ല. രേഖാമൂലമില്ലാതെ കേസെടുക്കാൻ തയാറല്ലെന്നാണ് വെസ്റ്റ് പോലീസ് പറഞ്ഞത്. പിന്നീട് കളക്ടറുമായി ബന്ധപ്പെട്ടപ്പോൾ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. കുറ്റക്കാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനു നടപടി എടുക്കുന്നതു പോരാടാനാണു പൊതുപ്രവർത്തകന്റെ തീരുമാനം.
അയ്യന്തോൾ മോഡൽ റോഡ് കുത്തിപ്പൊളിച്ച് കൊടികൾ സ്ഥാപിക്കാൻ ശ്രമം
12:38 AM Dec 08, 2022 | Deepika.com