സ്വന്തം ലേഖകൻ
തൃശൂർ: കാലത്തിന്റെ ജീർണതയിൽ നിറംമങ്ങിയ ശക്തനിലെ ഇരട്ടച്ചിറ കൊട്ടാരം രാജപ്രൗഢിയുടെ ശോഭയിലേക്ക്. കൊച്ചി രാജാക്കന്മാരുടെ അരിയിട്ടു വാഴ്ച നടന്നിരുന്ന ഏറെ ചരിത്രപ്രാധാന്യമുള്ള കോവിലകമാണു രാജതേജസ് തിരിച്ചുപിടിച്ചത്. ശക്തൻ പച്ചക്കറി മാർക്കറ്റിനു മുൻവശം ഹൈറോഡിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണാണ് നിലവിൽ ഇൗ കൊട്ടാരം.
35 ലക്ഷം ചെലവിട്ടാണു 70 ശതമാനം അറ്റകുറ്റപ്പണികളും നിർവഹിച്ചത്. ഇതോടെ കെട്ടിടത്തിന്റെ പുറം കാഴ്ചയ്ക്കും മുകളിലെ നിലയ്ക്കും പൈതൃകഛായ കൈവന്നു. ജീർണിച്ച കഴുക്കോലുകൾ മാറ്റി പുതിയത് ഉറപ്പിച്ചു. ഇരുന്പ് ദണ്ഡുകൾ ഘടിപ്പിച്ച് കെട്ടിടത്തിനും മേൽക്കൂരയ്ക്കും കൂടുതൽ ബലമേകി. ചുറ്റും കഴുക്കോലുകൾ പിടിപ്പിച്ച് സൺഷേഡുകളിൽ ഒാട് പാകി. മേൽക്കൂരയിലും ഒാടുപാകി പെയിന്റും അടിച്ചു.
മുകൾനിലയുടെ നിലത്ത് വിരിച്ചിരിക്കുന്ന മരപ്പലകകൾ മാറ്റിയിട്ടില്ല. കോന്പൗണ്ടിലെ ജീർണിച്ച രണ്ടു ചെറിയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാലേ കൊട്ടാരത്തിനു ദൃശ്യചാരുത കൈവരൂ. മതിൽ പുതുക്കിപ്പണിതും രാജപാതകൾ ഒരുക്കിയും പഴമയെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നല്ലൊരു പൂന്തോട്ടവും പുരാവസ്തു പ്രദശനവും ഒരുക്കിയാൽ സഞ്ചാരികൾക്കും പ്രിയങ്കരമാകും. നിലവിൽ കൊട്ടാരം കോന്പൗണ്ടിനകത്ത് പഴയ കഴുക്കോലുകളും മറ്റും ഖരമാലിന്യങ്ങളും കൂട്ടിയിട്ടതു വൃത്തിയാക്കണം. സമീപത്തെ പറന്പുകളിലെ കാടുകൾ വെട്ടിത്തെളിച്ച് മരപ്പട്ടിശല്യവും ഒഴിവാക്കണം.
ശക്തൻ തന്പുരാൻ താമസിച്ച കൊട്ടാരം
കൊട്ടാരത്തിന്റെ താഴത്തെ നിലയിലാണ് മരുന്നു ഗോഡൗണും ഒാഫീസും പ്രവർത്തിക്കുന്നത്. മുകൾ നിലയിൽ വിശാലമായ ഹാളും വരാന്തന്തയും മുറിയും രാജകാലത്തെ തിരുശേഷിപ്പുകളായി നിലനിർത്തിയിരിക്കുന്നു. 300 വർഷം പഴക്കമുള്ള പെരുന്പടപ്പു സ്വരൂപത്തിന്റെ ഇൗ കോവിലകം ശക്തൻ തന്പുരാന്റെ നേത്യാരമ്മയുടെ (ഭാര്യ) വാസസ്ഥലമായിരുന്നു. അതിനുമുന്പേ തെക്കേ കോവിലകം എന്നറിയപ്പെട്ടിരുന്ന ഇൗ കൊട്ടാരത്തിലാണ് സ്വരൂപത്തിലെ താവഴികളിൽ മൂത്തയാൾ പെരുന്പടപ്പിൽ മൂപ്പിന്ന് ഗംഗാധര തിരുകോവിൽ താമസിച്ചിരുന്നത്. ഇദ്ദേഹമാണ് കൊച്ചി രാജാക്കന്മാരുടെ അരിയിട്ടുവാഴ്ച നടത്തിയിരുന്നത്. കൊട്ടാരത്തിൽ ശക്തൻ തന്പുരാനും താമസിച്ചിട്ടുണ്ട്.
2014 ൽ അന്ന് എംഎൽഎയായിരുന്ന തേറന്പിൽ രാമകൃഷ്ണനാണു കൊട്ടാരത്തിന്റെ ശോച്യാവസ്ഥ സാംസ്കാരിക മന്ത്രിയായിരുന്ന കെ.സി. ജോസഫിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 2016 ൽ കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. പിന്നീടാണ് അറ്റകുറ്റപ്പണികൾക്കുള്ള കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിച്ചത്. അതിനുമുന്പേ 2011 ൽ കൊട്ടാരം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടി 2011 നവംബറിൽ ക്യുറേറ്റർ റിപ്പോർട്ട് നല്കിയിരുന്നു. വർഷങ്ങളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇരട്ടച്ചിറ കൊട്ടാരത്തിന്റെ ജീർണാവസ്ഥയ്ക്കു പരിഹാരമായത്.
മെഡിക്കൽ ഗോഡൗണിലെ മുൻ മാനേജർ സജീവും ഇപ്പോഴത്തെ മാനേജർ ഷൈജുവും കൊട്ടാരത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നു.
നിറംമങ്ങിയ രാജപ്രൗഢി തിരിച്ചുപിടിച്ച് ഇരട്ടച്ചിറ കൊട്ടാരം
12:38 AM Dec 08, 2022 | Deepika.com