മലപ്പുറം: ജില്ലയിൽ അഞ്ചാംപനി രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ വിളിച്ചു ചേർത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിൽ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകൾ അടക്കമുള്ള മതപാഠശാലകളിലൂടെയും വാക്സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യൽ മീഡിയ, വോയ്സ് ക്ലിപ്പിംഗുകൾ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
രോഗം ബാധിച്ച് ആരും മരണത്തിലേക്കു പോകരുതെന്നാണ് സർക്കാർ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാകൂവെന്നും കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർക്കു ചികിത്സ ഉറപ്പു വരുത്തും.
രോഗവ്യാപനം തടയുന്നതിനായി സ്കൂളുകളിലും അങ്കണവാടികളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തും. ജില്ലയിൽ അഞ്ചു വയസുവരെയുള്ള കുട്ടികളുടെ എം.ആർ വാക്സിനേഷൻ നിരക്ക് 80.84 ശതമാനമാണ്. ഇതു 95 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ശ്രദ്ധയിൽ പ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്സിനെടുക്കാൻ പ്രേരിപ്പിക്കണമെന്നും കളക്ടർ മതനേതാക്കളോടു അഭ്യർഥിച്ചു.
ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
രണ്ടു ഡോസ് എം.ആർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂർണമായും പ്രതിരോധിക്കാനാകൂവെ ന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രേണുക പറഞ്ഞു. രോഗം ബാധിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്.
ബാക്കി ഒന്പതു ശതമാനം പേർ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരു ശതമാനം പേർ അസുഖബാധിതരായെങ്കിലും ഇവർക്ക് പെട്ടെന്നു തന്നെ രോഗം ഭേദപ്പെടുകയും ചെയ്തതായി ഡിഎംഒ പറഞ്ഞു.
അഞ്ചാംപനി പ്രതിരോധത്തിനു ഒരുമിച്ച് പോരാടാൻ ആഹ്വാനം
11:35 PM Dec 07, 2022 | Deepika.com