താരമായത്
അലൻ റെജി മാത്രം
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽ പത്തനംതിട്ട വീണ്ടും പിന്നിൽ. 14 -ാം സ്ഥാനം കൊണ്ടാണ് ജില്ല തിരുവനന്തപുരത്തുനിന്നു മടങ്ങിയെത്തിയത്.
ഇത്തവണ ജില്ലയ്ക്കു ലഭിച്ച ഏക മെഡൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ അലൻ റെജിയുടേതാണ്. 3000 മീറ്ററിൽ ആദ്യദിനം അലൻ റെജി മെഡൽ നേടിയപ്പോൾ ജില്ല ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു. അവസാനദിനം അലൻതന്നെ ക്രോസ് കൺട്രിയിൽ സ്വർണം നേടിയെങ്കിലും സ്കൂൾ കായികമേളയിൽ പ്രത്യേക ഇനമായാണ് ഇതുൾപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ ജില്ലയ്ക്കു പോയിന്റ് ലഭിച്ചില്ല. 1500 മീറ്ററിൽ അലൻ നാലാം സ്ഥാനം നേടിയിരുന്നു. അവസാനമായി നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പത്തനംതിട്ട ആറ് മെഡലുകളുമായി ഒന്പതാം സ്ഥാനത്തായിരുന്നു. പിന്നീടുള്ള രണ്ടു വർഷം മേള മുടങ്ങിയതോടെ പത്തനംതിട്ടയിലും തണുപ്പൻ പ്രതികരണമായി. ഇത്തവണ ജില്ലാ കായികമേള വളരെ പെട്ടെന്നു സംഘടിപ്പിക്കുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാന കായികമേള നടക്കുകയും ചെയ്തതോടെ പരിശീലനമില്ലാതെയാണ് കുട്ടികൾ ട്രാക്കിലും ഫീൽഡിലും ഇറങ്ങിയത്. 194 അംഗ ടീമാണ് പത്തനംതിട്ടയെ പ്രതിനിധീകരിച്ചത്.
പരിശീലന
സൗകര്യമില്ല
മെഡൽ പ്രതീക്ഷ വച്ചുപുലർത്താവുന്ന കായികതാരങ്ങൾ പത്തനംതിട്ടയ്ക്കുണ്ട്. ഇത്തവണതന്നെ ആറ് മെഡലുകൾ പ്രതീക്ഷിച്ചിരുന്നുവെന്നു കായികാധ്യാപകർ പറയുന്നു. എന്നാൽ, മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്കു ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. മുന്പു പത്തനംതിട്ടയുടെ നില വളരെ മോശമായതോടെയാണ് 2018ലും 2019ലും പ്രത്യേക പദ്ധതിയിലൂടെ ജില്ലയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. ഇതിനായി ജില്ലാ പഞ്ചായത്തുതന്നെ മുൻകൈയെടുത്തു. കുട്ടികൾക്കാവശ്യമായ പരിശീലന സൗകര്യം, ഭക്ഷണം, ജേഴ്സി, ഷൂസ് എന്നിവയെല്ലാം എത്തിച്ചു. ആവശ്യമായ സ്പോർട്സ് കിറ്റുകൾ സ്കൂളുകൾക്കു നൽകിയിരുന്നു. ഇത്തവണ ഇതൊന്നും ഉപയോഗിക്കാതെയാണ് കുട്ടികൾ മേളകളിൽ പങ്കെടുത്തത്. ഇതാദ്യമായി സിന്തറ്റിക് ട്രാക്കിൽ ഓടേണ്ടിവന്ന കുട്ടികളായിരുന്നു ഏറെയും. ജില്ലാ കായികമേള നടന്ന കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഷൂസില്ലാതെയാണ് ഏറെപ്പേരും മത്സരിക്കാനിറങ്ങിയത്.
ഏകോപനം നഷ്ടമായി
പത്തനംതിട്ടയുടെ കായിക സ്വപ്നങ്ങളിൽ ഏറെ പ്രതീക്ഷകളോടെ രണ്ടുവർഷം മുന്പു കൊണ്ടുവന്ന ഏകോപനം നഷ്ടമായെന്നു കായിക മേഖലയിലുള്ളവർ പറയുന്നു. കോവിഡ് തന്നെ ഇതിനു പ്രധാന കാരണം. കുട്ടികൾക്ക് ആരംഭിച്ച പരിശീലന പരിപാടികളെല്ലാം അവസാനിപ്പിക്കേണ്ടിവന്നു. 2019ലെ ഏകോപനവും പരിശീലനവും ടീമും തുടരാൻ കഴിഞ്ഞിരുന്നുവെങ്കിൽ പത്തനംതിട്ട ജില്ല ഇന്നിപ്പോൾ ആറാം സ്ഥാനത്തെങ്കിലും എത്തുമായിരുന്നുവെന്ന് ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിലെ കായികാധ്യാപകൻ അനീഷ് തോമസ് പറഞ്ഞു.
ജില്ലാ പഞ്ചായത്തിനും പദ്ധതിയില്ല
കായിക മികവ് മെച്ചപ്പെടുത്താനുള്ള പദ്ധതി രണ്ടു വർഷമായി ജില്ലാ പഞ്ചായത്തും നിർത്തിവച്ചിരിക്കുകയാണ്. ജില്ലാതല സ്കൂൾ മേളകളുടെ ചുമതല ജില്ലാ പഞ്ചായത്തിനുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പാണ് പരിപാടികൾ നടത്തുന്നത്. 2018, 19 വർഷങ്ങളിൽ സ്കൂൾ കായിക, കലാമേളകളിൽ ജില്ലാ പഞ്ചായത്ത് ഏകോപനച്ചുമതല നിർവഹിച്ചിരുന്നതായി അന്നത്തെ പ്രസിഡന്റ് അന്നപൂർണാദേവി പറഞ്ഞു. ഇതിലൂടെ പത്തനംതിട്ടയെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു. ഇത്തവണ ജില്ലാ പഞ്ചായത്തിന് സ്കൂൾ മേളകൾക്കായി പദ്ധതി ഉണ്ടായിരുന്നില്ലെന്നു വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ പറഞ്ഞു.
അടുത്തവർഷത്തെ പദ്ധതിയിൽ ഇതുൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമായ ഏകോപനം തിരികെ പിടിക്കാനായിൽ വരുംവർഷങ്ങളിൽ ജില്ലയിലെ കുട്ടികളെ സ്കൂൾ കയികമേളയിൽ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാനാകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറും പറഞ്ഞു.
സ്കൂൾ കായികമേളയിൽ തിളക്കംമങ്ങി പത്തനംതിട്ട
10:59 PM Dec 07, 2022 | Deepika.com