തൃശൂർ: റോഡ് നിർമാണത്തിനായി വഴി തിരിച്ചുവിടുന്പോൾ ബദൽ റോഡുകൾ ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ ഹരിത വി. കുമാർ. ഡൈവേർഷൻ റോഡുകളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു നിർദേശം. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിൽ യോഗത്തിലാണു ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയത്.
റോഡുകൾ വഴി തിരിച്ചുവിടുന്നതിനുമുന്പ് പോലീസ്, ആർടിഒ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി റോഡ് സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തി റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ റോഡ് ഡൈവേർഷന് അനുമതി നൽകുകയുള്ളൂ.
ബദൽ റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ ഏതൊക്കെ പോയിന്റുകളിൽ ആളുകളെ വയ്ക്കണം, എവിടെയൊക്കെ സൈൻ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം എന്നിവ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ആളുകളെ റോഡ് നിർമാണത്തിന്റെ ചുമതലയുള്ള ഏജൻസിതന്നെ കണ്ടെത്തി നൽകണം. ഒരേസമയം രണ്ടു വാഹനങ്ങൾക്കു കടന്നുപോവാൻ കഴിയാത്ത വീതി കുറഞ്ഞ റോഡുകളിൽ ബാരിക്കേഡ് വച്ച് ഒരു സമയത്ത് ഒരു വാഹനം മാത്രമേ കടന്നുപോകുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. റോഡുകളിൽ കുഴിയെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ യാത്രക്കാർ അപകടത്തിൽ പെടാതിരിക്കാൻ ആവശ്യമായ റിഫ്ലക്ടറുകളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കു മുന്നിലൂടെ കടന്നുപോവുന്ന റോഡുകളിൽ ആവശ്യമായ ഇടങ്ങളിൽ സീബ്രാ ക്രോസിംഗുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താനും യോഗം ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ, എൻഫോഴ്സ്മെന്റ് ആർടിഒ കെ.കെ. സുരേഷ്കുമാർ, ആർടിഒ ബിജു ജെയിംസ്, പിഡബ്ല്യുഡി, ദേശീയപാത അഥോറിറ്റി, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വഴിതിരിച്ചുവിടുന്പോൾ ബദൽ റോഡുകൾ സഞ്ചാരയോഗ്യമെന്ന് ഉറപ്പാക്കണം: കളക്ടർ
12:53 AM Dec 07, 2022 | Deepika.com