കോവിഡ് കാലത്ത് നിർത്തലാക്കിയതും പിന്നീട് സ്പെഷൽ ട്രെയിനുകളായി പുനരാരംഭിക്കുകയും ചെയ്ത രാത്രികാല തീവണ്ടികൾ സാധാരണ നിലയിലായപ്പോഴും തിരുവല്ലയിലെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല. ഇതുമൂലം നിരവധി യാത്രക്കാരാണ് വലയുന്നത്.
മലബാർ മേഖലയിൽനിന്നുള്ള മൂന്നു പ്രതിദിന ട്രെയിനുകളാണ് തിരുവല്ലയിൽ നിർത്താതെ പായുന്നത്. മംഗലാപുരം-തിരുവനന്തപുരം (16348), മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് (1634), നിലന്പൂർ - കൊച്ചുവേളി രാജ്യറാണി (16350) എക്സ്പ്രസ് ട്രെയിനുകളാണ് സ്റ്റോപ്പുകൾ നിർത്തിലാക്കിയത്.
ഈ ട്രെയിനുകൾ മൂന്നും മറുഭാഗത്തേക്കുള്ള യാത്രയിൽ തിരുവല്ലയിൽ നിർത്തുന്നവയാണ്. മടക്കയാത്രയിൽ സ്റ്റോപ്പ് ഇല്ലാതെ വന്നതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി.
മലബാർ, പാലക്കാട് ഭാഗങ്ങളിൽനിന്നുള്ള നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളാണിവ. ഇവർ ഇപ്പോൾ ചെങ്ങന്നൂരിലാണ് ഇറങ്ങുന്നത്. രാത്രിയിൽ അവിടെ ഇറങ്ങിയാൽ തിരുവല്ല ഭാഗത്തേക്ക് എത്താൻ മറ്റു യാത്രാ സൗകര്യമില്ല. പുലർച്ചെ തിരുവനന്തപുരത്ത് ആർസിസിയിലും മെഡിക്കൽ കോളജിലും അടക്കം എത്തേണ്ട യാത്രക്കാരും തിരുവല്ലയിൽനിന്ന് ഈ ട്രെയിനുകളെ ആശ്രയിച്ചിരുന്നു.
കോവിഡ്കാലം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ലെന്നു മാത്രമല്ല, രാജ്യറാണി എക്സ്പ്രസിന്റെ സ്റ്റോപ്പ് ആറു മാസം മുന്പാണ് എടുത്തു മാറ്റിയതും. ഈ ട്രെയിനുകൾ നിർത്താത്തതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എംപി അടക്കമുള്ളവർ അറിഞ്ഞ മട്ടിലല്ല.
അടുത്ത മാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുത്തു മടങ്ങുന്ന കുട്ടികളും മംഗലാപുരം എക്സ്പ്രസിനു ടിക്കറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതോടൊപ്പം പ്രതിവാര സർവീസുകളിൽ ദിബ്രുഗഡ് വിവേക് എക്സ്പ്രസ് അടക്കം ഏതാനും ട്രെയിനുകളും തിരുവല്ലയിൽ നിർത്താറില്ല
രാത്രികാല ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചില്ല
10:31 PM Dec 06, 2022 | Deepika.com