തിരുവല്ല: ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷൻ തിരുവല്ല മണ്ഡലകാലം വന്നത് അറിഞ്ഞ മട്ടില്ല. മണ്ഡലകാലം ആരംഭിച്ചതുമായി ബന്ധപ്പെട്ടു യാതൊരു ക്രമീകരണങ്ങളും തിരുവല്ലയിൽ ഇല്ല.
മുൻകാലങ്ങളിൽ തീർഥാടനകാല മുന്നൊരുക്കം നടത്തുകയും എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുകയും ഒക്കെ ചെയ്യുന്ന രീതിയാണുണ്ടായിരുന്നത്. ഇത്തവണ തിരുവല്ല തീർഥാടനകാല ക്രമീകരണം റെയിൽവേയുടെ പട്ടികയിൽ പോലും ഇല്ല.
മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്പായി റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലം എംപിയും ചേർന്നു റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചെങ്കിലും തീർഥാടനകാലത്തേക്കുള്ള ഒരുക്കങ്ങൾ ചർച്ചചെയ്തതു പോലുമില്ല.
പന്പയിലേക്കു
യാത്രാസൗകര്യമില്ല
തിരുവല്ലയിൽ ട്രെയിൻ ഇറങ്ങിയാൽ പന്പയിലേക്കു യാത്രാസൗകര്യം ലഭ്യമാകുന്നില്ലെന്ന പേരിലാണ് തിരുവല്ലയെ പട്ടികയിൽനിന്നു വെട്ടിയതെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ടു കെഎസ്ആർടിസിയുമായി ചർച്ച നടത്തി പരിഹരിക്കാവുന്ന വിഷയമാണ്. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിലവിൽ പാർക്കിംഗ് സൗകര്യം വിപുലമാണ്.
പന്പയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഓപ്പറേറ്റ് ചെയ്യാനാകും. ചെങ്ങന്നൂരിലെ തിരക്ക് കുറയ്ക്കാനും ഇതു പര്യാപ്തമാകും. തിരുവല്ലയിൽനിന്നുള്ള ബസുകൾ പത്തനംതിട്ടയിലെത്താതെ കോഴഞ്ചേരി, റാന്നി, വടശേരിക്കര വഴി പന്പയിലേക്ക് അയയ്ക്കുകയും ചെയ്യാം.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള സ്പെഷൽ ട്രെയിനുകൾക്കു തിരുവല്ലയിൽ സ്റ്റോപ്പുണ്ട്. എന്നാൽ തീർഥാടകരാരും ഇവിടെ ഇറങ്ങാറില്ല. പന്പയിലേക്കുള്ള ബുക്കിംഗ് നൽകുന്നതുതന്നെ ചെങ്ങന്നൂരുമായി ബന്ധപ്പെടുത്തിയാണ്.
ജനപ്രതിനിധികളും
അവഗണിച്ചു
തിരുവല്ല റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെടാനുള്ള പ്രധാന കാരണം ജനപ്രതിനിധികളുടെ ശ്രദ്ധക്കുറവാണെന്നു നാട്ടുകാർ പറയുന്നു. വികസന സാധ്യതകൾ ഏറെയുള്ള സ്റ്റേഷനാണിത്. നിലവിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തി ജനോപകാര പ്രദമാക്കാനുമാകും.
എന്നാൽ, ഒരു ഇൻഫർമേഷൻ കേന്ദ്രം പോലും സ്റ്റേഷനിൽ പ്രവർത്തിക്കുന്നില്ല. റെയിൽവേയ്ക്കു വരുമാനത്തിന്റെ കാര്യത്തിൽ എ ക്ലാസ് പട്ടികയിലാണ് തിരുവല്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽപെട്ടവർ തിരുവല്ലയെ ആശ്രയിക്കുന്നുണ്ട്. പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്കടക്കം സ്റ്റോപ്പുണ്ടെങ്കിലും സംസ്ഥാനത്തിനകത്ത് ഓടുന്ന ചില ട്രെയിനുകളാണ് തിരുവല്ലയിൽ നിർത്താത്തത്.
വെളിച്ചക്കുറവും സാമൂഹ്യവിരുദ്ധ ശല്യവും
തിരുവനന്തപുരം ഭാഗത്തേക്കുള്ള രാത്രിവണ്ടികൾ നിർത്താതെ ആയതോടെ രാത്രി 12 കഴിഞ്ഞാൽ തിരുവല്ല റെയിൽവേ സ്റ്റേഷൻ ഉറക്കത്തിലാണ്. ലൈറ്റുകളും ഓഫ് ചെയ്യും. പിന്നീട് പുലർച്ചെ തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പർഫാസ്റ്റ് എത്തുന്പോഴാണ് ലൈറ്റുകളിടുന്നത്. ഇതു മുതലെടുക്കുന്നത് സാമൂഹ്യവിരുദ്ധരാണ്. സ്റ്റേഷനും പരിസരങ്ങളും ഇവർ കൈയടക്കുകയാണ്.
അനാശാസ്യ പ്രവർത്തനങ്ങളും തട്ടിപ്പുകളം മയക്കുമരുന്നു വിപണനവും സ്റ്റേഷൻ പരിസരത്തു പൊടിപൊടിക്കുന്നു. ആർപിഎഫ് ഡ്യൂട്ടിയിലുണ്ടാകുമെങ്കിലും രാത്രികാല ശ്രദ്ധ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും എത്താറില്ല.
ട്രെയിനുകൾ നിർത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ രണ്ട് അതിർത്തികളിലും കൂരിരുട്ടാണ്.
ജനറൽ കംപാർട്ട്മെന്റുകളിൽ വന്നിറങ്ങുന്നവരും കയറുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ
കുറവ്
ട്രെയിനുകൾ നിർത്തുന്ന രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ ശുചിമുറി, കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഇതു പരിഹരിക്കാൻ നിരവധി നിർദേശങ്ങളുണ്ടായതാണ്. എന്നാൽ, ഇവയൊന്നും നടപ്പായില്ല.
പ്രാഥമികാവശ്യങ്ങൾക്കായി പടി കയറി ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർ എത്തണം. വിശ്രമമുറിയും ഒന്നാംപ്ലാറ്റ് ഫോമിലാണ്. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളും റൂഫിംഗ് ജോലികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. തിരുവല്ല സ്റ്റേഷനുമായി ബന്ധപ്പെട്ടു പ്രാദേശിക ജനപ്രതിനിധികളെയും യാത്രക്കാരുടെ പ്രതിനിധികളെയുമൊക്കെ വിളിച്ചു ചർച്ച നടത്തണമെന്നാവശ്യമാണുള്ളത്.
റെയിൽവേയുടെ സ്വന്തം സ്ഥലം സ്റ്റേഷൻ പരിസരത്തു വേണ്ടുവോളമുണ്ടെങ്കിലും ഇതു റോഡ് വികസനം, പാർക്കിംഗ് സൗകര്യങ്ങൾക്കു പ്രയോജനപ്പെടുത്തിയിട്ടില്ല. ബസ് സൗകര്യം അടക്കം സ്റ്റേഷൻ പരിസരത്ത് ഉറപ്പാക്കിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.
തീർഥാടന കാലമോ? ഞങ്ങളറിഞ്ഞില്ലല്ലോ!
10:31 PM Dec 06, 2022 | Deepika.com