പുതുക്കാട്: കുറുമാലി പുഴയിൽ നിർമിക്കുന്ന താൽക്കാലിക മണ്‍ചിറകളിൽ പ്ലാസ്റ്റിക് ഒഴിവാക്കണമെന്നു പരിസ്ഥിതി പ്രവർത്തകർ. മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വേനലിൽ ആറിടത്താണു പുഴക്കുകുറുകെ താൽക്കാലിക ചിറകൾ കെട്ടാറുള്ളത്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ചാണ് ചിറകൾ നിർമിക്കുന്നത്. നൂറുകണക്കിനു ചാക്കുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വേനലിൽപ്പുഴയിലെ ജലവിതാനം നിലനിർത്തി ജലസേചന, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനാണു ചിറകൾ കെട്ടുന്നത്. ഒരോ ചിറക്കും ലക്ഷങ്ങളാണു ചെലവാക്കുന്നത്. വർഷക്കാലത്ത് ചിറകൾ തനിയെ പൊട്ടുകയാണു പതിവ്. ചിറകൾ പൊട്ടുന്പോൾ പ്ലാസ്റ്റിക് ചാക്കുകൾ പുഴയിൽ അടിയുകയാണ് ചെയ്യുന്നത്.
എല്ലാ വർഷവും ഇപ്രകാരം പുഴയിൽ അടിയുന്ന പ്ലാസ്റ്റിക് ചാക്കുകൾ പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
മുളയും പനന്പും പോലുള്ള ജൈവവസ്തുക്കൾ കൊണ്ടു നിർമിക്കുകയോ സ്ഥിരമായി ചെക്ക്ഡാം നിർമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.ജി. രവീന്ദ്രനാഥ് അധികൃതർക്ക് പരാതി നൽകി.
കുറുമാലിപ്പുഴയിലെ മണ്‍ചിറ നിർമാണത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് പരാതി
12:51 AM Dec 06, 2022 | Deepika.com