പീച്ചി: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പരിപാടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പീച്ചി ബസ് സ്റ്റാൻഡ് മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. പീച്ചിയിലെത്തുന്ന ടൂറിസ്റ്റുകളും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് സ്റ്റാൻഡിൽ ചിതറിക്കിടക്കുന്നത്. പ്ലാസ്റ്റിക് മാത്രമല്ല എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഇവിടെയുണ്ട്. ഇവ നീക്കം ചെയ്യാനോ സംസ്കരിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും നിലവിൽ ഇവിടെയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതൊന്നും നടപ്പാക്കുന്നുമില്ല. അധികൃതർ ആരും തന്നെ ഈ ഭാഗത്തേയ്ക്കു തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പീച്ചി ഡാമിനോടു ചേർന്നുള്ള പീച്ചി ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. ഇറിഗേഷൻ വകുപ്പിന്റെ വിവിധ ഓഫീസുകളും സർക്കാർ ആശുപത്രിയും ഒക്കെ സ്റ്റാൻഡിന്റെ പരിസരത്തായാണു സ്ഥിതിചെയ്യുന്നത്. എന്നാൽ, ആരാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്ന ചോദ്യവും ജനങ്ങൾക്കുണ്ട്.
ഇപ്പോൾ ചുരുക്കം വിനോദസഞ്ചാരികൾ മാത്രമാണു പീച്ചിയിലേയ്ക്ക് എത്തുന്നത്. എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ വിനോദസഞ്ചാരികളുടെ വരവു കൂടിയാൽ എന്താകും അവസ്ഥയെന്നാണു നാട്ടുകാർ ചോദിക്കുന്നത്.
പാണഞ്ചേരി പഞ്ചായത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിതകർമസേന രംഗത്തുണ്ട്. നിശ്ചിത ഫീസ് നൽകിയാണ് മാസംതോറും വീട്ടുകാരും വ്യാപാരികളും പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിതകർമ സേനയ്ക്കു കൈമാറുന്നത്. പ്ലാസ്റ്റിക് വേസ്റ്റുകൾ ഇല്ലെങ്കിൽ പോലും പണം മുടങ്ങാതെ നൽകണമെന്ന നിർദേശം ജനങ്ങൾക്കിടയിൽ വലിയ ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഈ ഇനത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമായി മാസംതോറും വൻ തുകയാണ് പഞ്ചായത്തിനു ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യ നീക്കവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കണം എന്നുമാണു ജനങ്ങൾ ആവശ്യപ്പെടുന്നത്.
ആരെങ്കിലും പണം നൽകാൻ ഇല്ലാത്തതുകൊണ്ടാകാം ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ കുന്നുകൂടുന്നതെന്നാണു ജനങ്ങളുടെ പരിഹാസം. ഈ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്ലാസ്റ്റിക് മാലിന്യകേന്ദ്രമായി പീച്ചി ബസ് സ്റ്റാൻഡ്
12:51 AM Dec 06, 2022 | Deepika.com