പുത്തൂർ: വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടർച്ചയായ രണ്ടാം ദിവസവും മരുന്നു വിതരണം മുടങ്ങി. ഇതേ തുടർന്ന് മരുന്നു ലഭിക്കാതെ രോഗികൾ വലഞ്ഞു. രണ്ട് ഫാർമസിസ്റ്റുകൾ വേണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരാൾ മാത്രമാണു നിലവിലുള്ളത്. ഒരു പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയാണ്. നിലവിലുള്ള ഫാർമസിസ്റ്റ് അവധിയിൽ പോയതാണു മരുന്നു വിതരണം മുടങ്ങാൻ കാരണം. അഞ്ചു ദിവസത്തേയ്ക്കാണ് ഫാർമസിസ്റ്റ് അവധിയിൽ പോയിരിക്കുന്നത്. ദിവസം മൂന്നുറോളം പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്.
സൗജന്യ മരുന്നു ലഭിക്കാത്തതു മൂലം നിർധനരായ രോഗികൾക്കു സ്വകാര്യ മെഡിക്കൽ ഷോപ്പിൽ നിന്നു മരുന്ന് വാങ്ങേണ്ട സ്ഥിതിയാണ്. അതേസമയം, മരുന്ന് വിതരണത്തിനു താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഇന്നു മുതൽ ജില്ലാ മെഡിക്കൽ ഓഫീസൽ നിന്നും ഒരാളെ താൽക്കാലികമായി നിയമിക്കുമെന്നു പുത്തൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത് അറിയിച്ചു. നേരത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മൂന്നു ഡോക്ടർമാർ സേവനം ചെയ്തിരുന്ന ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്.
മരുന്നു വിതരണം തുടർച്ചയായ രണ്ടാം ദിവസവും മുടങ്ങി; ദുരിതത്തിലായി രോഗികൾ
12:51 AM Dec 06, 2022 | Deepika.com