മല്ലപ്പള്ളി: മണിമലയാറിനു കുറുകെ കോമളത്ത് പുതിയ പാലത്തിനുവേണ്ടിയുള്ള കീത്തിരിപ്പ് നീളുന്നു. പുതിയ പാലം പണിയുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരികയാണെങ്കിലും ഇതേവരെ നിർമാണ കരാർ വയ്ക്കാനായിട്ടില്ല.
2021 ഒക്ടോബർ 18നാണ് കോമളത്ത് നിലവിലുണ്ടായിരുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയതോടെ പാലത്തിലൂടെയുള്ള യാത്ര തടസപ്പെട്ടത്. ഇതോടെ കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. ഒരുവർഷത്തിലേറെയായി പ്രദേശവാസികൾ വലിയ ദുരിതമാണ് അനുഭവിച്ചുവരുന്നത്.
അപ്രോച്ച് റോഡ് പുനഃസ്ഥാപിച്ച് പാലം ഗതാഗയയോഗ്യമാക്കുകയെന്ന നിർദേശം വന്നുവെങ്കിലും പുതിയ പാലം എന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചത്. അത്രയും കാലത്തേക്ക് താത്കാലിക പാലം എന്ന ആവശ്യം ഉണ്ടായെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. നടപടിക്രമങ്ങൾ വൈകിയതോടെ താത്കാലിക പാലം എന്ന ആവശ്യം ഹൈക്കോടതിയിലുമെത്തി. നിലവിലുള്ള ഈ കേസിന്റെ പേരിൽ ടെൻഡർ നടപടികളെ ബാധിക്കുമെന്ന് കഴിഞ്ഞദിവസം മാത്യു ടി. തോമസ് എംഎൽഎയുടേതായ പ്രസ്താവന വന്നതോടെ പ്രദേശവാസികളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ടെൻഡർ നടപടികൾ പാതിവഴിയിൽ
കോമളം പാലം നിർമാണത്തിനുവേണ്ടിയുള്ള ടെൻഡർ നടപടികൾ പാതിവഴിയിലാണ്. മൂന്നുതവണ ടെൻഡർ എടുക്കാനേ ആളുണ്ടായില്ല. 12 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക.
നാലാം തവണയെടുത്ത ഊരാളുങ്കൽ സൊസൈറ്റി 23.9 ശതമാനം അധിക തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിപ്പോൾ ധനകാര്യ വകുപ്പിൽ അനുമതിയ്ക്കായി കാത്തുകിടപ്പാണ്. ടെൻഡർ കമ്മിറ്റിയുടെ അടക്കം അനുമതി ലഭിച്ചെങ്കിലേ മുന്പോട്ടു പോകാനാകൂ.
കേസും പുതിയ
പാലവുമായി ബന്ധമില്ല
കോമളത്തു പുതിയപാലം നിർമാണ നടപടികളുമായി ഹൈക്കോടതിയിൽ നിലവിലുള്ള കേസിനു ബന്ധമില്ലെന്ന് കോമളം ജനകീയവേദി. കേസ് നൽകിയതിനുശേഷം മാത്രമാണ് ടെൻഡർ നടപടികൾ ആരംഭിച്ചത്.
പ്രളയത്തിൽ അപ്രോച്ച് റോഡ് നഷ്ടപ്പെട്ട് ഗതാഗതം മുടങ്ങി ദുരിതമനുഭവിക്കുന്നവർക്ക് താത്കാലിക പാലം നിർമിക്കണമെന്നതാണ് കോമളം ജനകീയ വേദി ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജിയിലെ ആവശ്യം. കേന്ദ്ര ദുരന്ത നിവാരണ നിയമം 2005 മായി ബന്ധപ്പെട്ടാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജിയിൽ പൊതുമരാമത്ത് വകുപ്പ് കക്ഷിയല്ല. കോമളത്തു ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് താല്ക്കാലിക സംവിധാനം ഒുക്കണമെന്ന പരാതിയിൽ ബന്ധപ്പെട്ട റവന്യു അധികാരികൾക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
നിലവിൽ ഉണ്ടായിരുന്ന പാലം തകർന്നിടങ്ങളിലൊക്കെ താത്കാലിക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മല്ലപ്പള്ളി തഹസിൽദാർ അടക്കം നൽകിയ റിപ്പോർട്ടുകളിൽ താത്കാലിക പാലം വേണമെന്നാണ് ശിപാർശ ചെയ്തിരുന്നത്. താത്കാലിക പാലത്തിനുള്ള നടപടികൾ പൂർത്തിയായെന്ന് പിഡബ്ല്യുഡി ചീഫ് എൻജിനിയർ രേഖാമൂലം ആക്ഷൻ കൗൺസിലിന് മറുപടി നൽകുകയും ചെയ്തിരുന്നുവെന്ന് ജനകീയവേദി ചൂണ്ടിക്കാട്ടി.
ജനകീയ വേദി
പ്രതിഷേധിച്ചു
മല്ലപ്പള്ളി: കോമളം പാലം പണി ആരംഭിക്കുന്നതിന് ഹൈക്കോടതിയിലുള്ള കേസ് തീരണമെന്ന മാത്യു ടി. തോമസ് എംഎൽഎയുടെ പ്രസ്താവന കടുത്ത ജനവഞ്ചനയാണെന്ന് ജനകീയ വേദി. കഴിഞ്ഞ പതിനാലു മാസത്തോളമായിട്ടും ജനങ്ങളുടെ ദുരിത മകറ്റാൻ ചെറുവിരലനക്കാത്തവർ തങ്ങളുടെ കഴിവുകേടിനെ മറച്ചു വയ്ക്കാനാണ് പുതിയ വാദവുമായി എത്തുന്നതെന്ന് ജനകീയവേദി കുറ്റപ്പെടുത്തി. എസ്റ്റിമേറ്റു തുകയേക്കാൾ കൂടിയ തുകയ്ക്ക് കരാർ സമർപ്പിച്ച ടെൻഡറിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നും എംഎൽഎ വ്യക്തമാകണം.
പ്രതിഷേധ യോഗത്തിൽ ജനകീയ വേദി പ്രസിഡന്റ് മോൻസൺ കുരുവിള അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഫാ. അനൂപ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വി.എം.ജി. പണിക്കർ, പി.ആർ. ശ്രീകുമാർ, റ്റി.കെ. ഉണ്ണികൃഷ്ണൻ, സാബു കൊച്ചേരിൽ, ഒ.എം. മാത്യു, രാജേഷ് സുരഭി, മനീഷ് കുമാർ, കെ.കെ. അജിത്, അജീഷ് വടശേരിൽ എന്നിവർ പ്രസംഗിച്ചു.
എംഎൽഎയുടെ പ്രസ്താവന തെറ്റിധാരണജനകമെന്ന്
കോമളത്ത് പുതിയ പാലം പണിയുന്നതിന് ഹൈക്കോടതിയിൽ നിലവിലുള്ള കേസ് തീർപ്പാക്കണമെന്ന തരത്തിൽ മാത്യു ടി. തോമസ് എംഎൽഎ നടത്തിയ പ്രസ്താവന തെറ്റിധാരണ ജനകമെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സജി ചാക്കോ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ എന്നിവർ പറഞ്ഞു.
ടെൻഡർ വ്യതിയാനത്തിന് സർക്കാരിന്റെ അംഗീകാരം വാങ്ങി ടെൻഡർ നടപടികൾ പൂർത്തിയാക്കുകയാണ് എംഎൽഎ ആദ്യം ചെയ്യേണ്ടത്. ഒരു വർഷം ഒരു പ്രദേശത്തെ ജനങ്ങളെ അവഗണിച്ചപ്പോഴാണ് ആളുകൾ കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് ഒരു വിധിയും ഉണ്ടായിട്ടുമില്ല. പാലം പണിയുമെന്ന് ഉറപ്പുണ്ടെങ്കിൽ പൊതുമരാമത്തുവകുപ്പിന് കോടതിയെ സമീപിക്കാമെന്നിരിക്കേ വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കി വെല്ലുവിളിക്കുന്നത് ശരിയല്ലെന്ന് ഇവർ പറഞ്ഞു.
പഴയ കടത്തു സർവീസുണ്ടായിരുന്ന ഭാഗത്താണ് താത്കാലിക സംവിധാനത്തിനു ശിപാർശയുണ്ടായത്. ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാതെ താത്കാലിക സംവിധാനം ഒരുക്കാമായിരുന്നു. പുതിയ പാലത്തിന്റെ നിർമാണത്തിന് ഇതു തടസവുമായിരുന്നില്ലെന്ന് ജോസഫ് എം. പുതുശേരി ചൂണ്ടിക്കാട്ടി.
എന്നാൽ എംഎൽഎയുടെ പിടിവാശി കാരണം ഇതെല്ലാം അട്ടിമറിച്ച് താത്കാലിക പാലം തടസപ്പെടുത്തുകയായിരുന്നു. ഗതാഗതം മുടങ്ങി 14 മാസം കഴിഞ്ഞിട്ടും പുതിയ പാലത്തിലുള്ള നടപടിയായതുമില്ല. പാറക്കടവ്, കോഴഞ്ചേരി പാലങ്ങളുടെ നിർമാണ അവസ്ഥ ചൂണ്ടിക്കാട്ടി പുതിയ പാലം പണിക്ക് ഇത്തരത്തിൽ കാലതാമസം ഉണ്ടാകുമെന്നും അതിനാൽ താത്കാലിക പാലം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയിട്ടും അത് അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. കാലതാമസം യാഥാർത്ഥ്യമായപ്പോൾ അതിന്റെ ജാള്യത മറയ്ക്കാൻ ഇല്ലാത്ത കേസിനെ പഴി പറഞ്ഞ് ആടിനെ പട്ടിയാക്കുന്ന കുതന്ത്രം പ്രയോഗിക്കുകയാണെന്ന് പുതുശേരി പറഞ്ഞു.
ജനത്തെ വട്ടംചുറ്റിച്ച് വീണ്ടും കോമളം പാലം
10:42 PM Dec 05, 2022 | Deepika.com