ഗുരുവായൂർ: ഏകാദശി ആഘോഷത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഗുരുവായൂർ ക്ഷേത്ര പരിസരം ജനസാഗരമായി. വ്രത ശുദ്ധിയോടെ പതിനായിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിലെത്തി.
വൃതമെടുത്ത് കണ്ണനെ ഭജിച്ച് പതിനായിരങ്ങൾ ദർശന പുണ്യം നേടി. ഇന്നലെ ദേവസ്വം വക വിളക്കാഘോഷമായിരുന്നു. ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലിക്ക് കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. സന്തോഷ് മാരാരുടെ നേതൃത്വത്തിൽ മേളം അകന്പടിയായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും അരങ്ങേറി.
ദശമി ദിവസം തുടങ്ങിയ ഭക്തജനത്തിരക്ക് ഏകാദശിയോടെ പാരമ്യത്തിലെത്തി.ദർശനത്തിനും പ്രസാദ ഉൗട്ടിനും മണിക്കൂറുകളോളം ഭക്തർക്ക് വരിയിൽ നിൽക്കേണ്ടി വന്നു.ഏകാദശി വൃതം എടുക്കുന്നവർക്കായി അന്നലക്ഷമി ഹാളിലും തെക്കേനടയിലെ ശ്രീ ഗുരുവായൂരപ്പൻ പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഉൗട്ട് ഉണ്ടായി.
ഗോതന്പ് ചോറ്,രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതന്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. രണ്ടു ദിവസത്തെ പ്രസാദ ഉൗട്ടിലുമായി അരലക്ഷത്തിലേറെ ഭക്തർ പങ്കെടുത്തു.
ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട ഇന്നു രാവിലെ 11 ന് അടയ്ക്കും. വൈകീട്ട് 3.30നാണു പിന്നീട് തുറക്കുക. സന്ധ്യക്ക് അപ്രതീക്ഷിതമായി പെയ്ത മഴ ഭക്തർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടാക്കി. നിയന്ത്രിക്കാൻ പോലീസിനു പുറമെ ദേവസ്വം സെക്യൂരിറ്റി, എൻസിസി, സ്കൗട്ട് എന്നിവരും സേവനത്തിനുണ്ടായിരുന്നു.
ദർശന സായൂജ്യംനേടി പതിനായിരങ്ങൾ
12:57 AM Dec 05, 2022 | Deepika.com