കാടുകുറ്റി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വിപുലമായ കർമപരിപാടികൾ ആസൂത്രണം ചെയ്യുന്ന പ്രാദേശിക ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനെതിരെ പരാതികൾ നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വ്യാപക പരാതി.
പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കത്തിക്കുന്നവർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങുമെന്നും ബോധവത്കരണ ക്ലാസുകളിലൂടെയും ലഘുരേഖ വിതരണത്തിലൂടെയും നിരന്തരം ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നവർ രേഖാമൂലം പരാതികൾ നൽകിയിട്ടും നിസംഗത പുലർത്തുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്.
കല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ ദിനം പ്രതിയെന്നോണം ഇവ കത്തിച്ചിട്ടും വാടക കെട്ടിടത്തിന്റെ ഉടമ നടപടിയെടുക്കുന്നില്ലെന്നും പഞ്ചായത്തോ ആരോഗ്യ വകുപ്പോ പരാതിഅന്വേഷിക്കാൻ തയാറാകുന്നില്ല. വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നതും വ്യാപകമാവുകയാണ്.
പഞ്ചായത്തുകൾ തോറും വാർഡുകൾ കേന്ദ്രീകരിച്ച് വീടുകളിലെത്തി അജൈവ മാലിന്യശേഖരണം ഹരിത കർമ സേനയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി നടക്കുന്പോൾ അതുമായി സഹകരിക്കാതെയാണ് ഇക്കൂട്ടർ വഴിയോരങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നതും കത്തിക്കുന്നതും.
മാലിന്യം തള്ളുന്നവരെ നാട്ടുകാർ പിടികൂടി നൽകിയിട്ടും പിഴ ചുമത്താനോ നിയമ നടപടിയെടുക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ജനസാന്ദ്രത കൂടിയ ഇത്തരം നാട്ടിൻപുറങ്ങൾ മാലിന്യ വിമുക്തമാക്കുന്നതിന് കർമപരിപാടികൾ തയ്യാറാക്കുന്നതിനൊപ്പം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും വിഷയത്തിൽ അനാസ്ഥ വെടിയണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു; പരാതിയിൽ നടപടിയായില്ല
12:55 AM Dec 05, 2022 | Deepika.com