അരിന്പൂർ: സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരം അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാർക്കായി മാതൃകാപരമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയതിനാണ് പുരസ്കാരം. മലപ്പുറം തിരൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു.
അരിന്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി ഗോപി, ജനപ്രതിനിധികളായ സി.പി. പോൾ, സലിജ സന്തോഷ്, സിന്ധു സഹദേവൻ, നീതു സിജു, ജില്ലി വിൽസണ്, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രത്യേക ഭവന പുനരുദ്ധാരണം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, മുച്ചക്ര വാഹനം, ഹിയറിംഗ് എയ്ഡ്, വാക്കിംഗ് സ്റ്റിക്ക് എന്നീ പദ്ധതികൾ അരിന്പൂർ പഞ്ചായത്തിൽ നടപ്പിലാക്കിയിരുന്നു. 600 ഓളം ഭിന്നശേഷിക്കാരെ 17 ഗ്രാമസഭകളിലായി പങ്കെടുപ്പിച്ചുക്കൊണ്ട് സർവ്വേ നടത്തി. ആശ വർക്കർമാരും അങ്കണവാടി ടീച്ചർമാരുമാണ് ഇതിന് നേതൃത്വം നൽകിയത്.
ഭിന്നശേഷിക്കാർക്കിടയിൽ തങ്ങളും സമൂഹത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന അവബോധം സൃഷ്ടിയ്ക്കുവാൻ ഇതിലൂടെ കഴിഞ്ഞു.
കോവിഡിന് മുൻപായി ഭിന്നശേഷി കലാമേളയും സംഘടിപ്പിച്ചിരുന്നു. 394 ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷ പെൻഷനും അനുവദിച്ചു. മികച്ച വയോജന സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രഥമ പുരസ്കാരം ഈ വർഷം അരിന്പൂർ ഗ്രാമപഞ്ചായത്തിന് തന്നെയാണ് ലഭിച്ചത്.
സംസ്ഥാന ഭിന്നശേഷി പുരസ്കാരം ഏറ്റുവാങ്ങി അരിന്പൂർ പഞ്ചായത്ത്
12:52 AM Dec 05, 2022 | Deepika.com