നിലന്പൂർ: നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗനൈസേഷന്റെ 2021-2023ലെ സെന്റർ ഓഫ് എക്സലൻസ് അവാർഡ് നേടി നിലന്പൂർ ഐസിടിസി. കേരളത്തിലെ 150 ഐസിടിസികളിൽ നിന്നു തെരഞ്ഞെടുത്ത 15 ഐസിടിസികൾക്കാണ് ഈ അവാർഡ് ലഭിച്ചത്. മലപ്പുറം ജില്ലയിൽ ഈ അവാർഡ് കരസ്ഥമാക്കിയത് നിലന്പൂർ ജില്ലാശുപത്രിയാണ്. പ്രവർത്തനക്ഷമതയുടേയും സ്്തുത്യർഹ സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ് ( ഗ്രേഡ് 5 സ്റ്റാർ ലഭിച്ചത്). 2015 ൽ മികച്ച ഐസിടിസിക്കുളള അവാർഡും 2021 ൽ എൻഎബിഎൽ അക്രഡിറ്റേഷനും ഈ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.
എൻഎസിഒ ക്വാളിറ്റി മാനേജ്മന്റ് സിസ്റ്റം ചെക്ക് ലിസ്റ്റ് അടിസ്ഥാനമാക്കി മാനദണ്ഡങ്ങൾ പാലിക്കപ്പെടുകയും 90-100 ശതമാനം മാർക്ക് കരസ്ഥമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഐസിടിസി ജില്ലാ ആശുപത്രി നിലന്പൂരിന് നാക്കോയുടെ ഫൈവ് സ്റ്റാർ റേറ്റിംഗ്് ലഭിച്ചത്. നാക്കോയുടെ നിർദേശപ്രകാരം ഒരു പ്രതിനിധി ഐസിടിസി സന്ദർശിക്കുകയും ക്യൂഎംഎസ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഐസിടിസി രജിസ്റ്ററുകൾ ഡോക്യൂമെന്റുകൾ, പൊലൂഷൻ കണ്ട്രോൾ ബോർഡ് സർട്ടിഫിക്കറ്റ്, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മന്റ് കോണ്ട്രാക്ട്, ഐസിടിസി എക്യുപ്മെന്റ് കാലിബറേഷൻ സർട്ടിഫിക്കറ്റ് എന്നിവയും ഐസിടിസി സെന്ററിന്റെ ശുചിത്വം, ടെസ്റ്റ് ചെയ്യുന്നതിന്റെ നിലവാരം, കൗണ്സലിംഗ് സർവീസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ സൂഷ്മമായി വിലയിരുത്തയതിന് ശേഷം നാക്കോ നൽകുന്ന സർട്ടിഫിക്കേഷൻ ആണിത്. ക്യുഎംഎസിൽ പ്രധാനമായും നാല് മേഖലകളാണുള്ളത്. ഓപ്പറേഷൻ, ടെക്നിക്കൽ, മോണിറ്ററിംഗ്് ആൻഡ് ഇവാലുവേഷൻ, ലോജിസ്റ്റിക്സ് എന്നിവയാണ് മാനദണ്ഡങ്ങൾ. അവാർഡ് വിതരണം കഴിഞ്ഞദിവസം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.
പുരസ്കാര നിറവിൽ നിലന്പൂർ ഐസിടിസി
12:43 AM Dec 04, 2022 | Deepika.com