പത്തനംതിട്ട: ബോധിഗ്രാമത്തിന്റെ സ്ഥാപകദിന പ്രഭാഷണത്തില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി ഇന്നു ജില്ലയിലെത്തും. രാവിലെ 11ന് അടൂര്‍ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ യുവ ഇന്ത്യ സാമൂഹിക സാമ്പത്തിക ശാക്തീകരണം എന്ന വിഷയത്തില്‍ തരൂര്‍ പ്രഭാഷണം നടത്തും.
യൂത്ത് കോണ്‍ക്ലേവ് കൂടിയായാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. വിവിധ ജില്ലകളില്‍നിന്നായി മുന്നൂറിലേറെ യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു ബോധിഗ്രാം ഡയറക്ടര്‍ ജോണ്‍ സാമുവേല്‍ അറിയിച്ചു. പ്രഭാഷണത്തെത്തുടര്ന്നു ചര്‍ച്ചയും ഉണ്ടാകും.
രാഷ്ട്രീയമില്ലെന്നു സംഘാടകർ
രാവിലെ പന്തളം കൊട്ടാരത്തില്‍ ശശി തരൂര്‍ സന്ദര്‍ശനം നടത്തും. തിരുവാഭരണ ദര്‍ശനത്തിനു ശേഷം പന്തളം കൊട്ടാരം നിര്‍വാഹക സമിതി ഭാരവാഹികളെ അദ്ദേഹം കാണും. അടൂരിലെ ബോധിഗ്രാം പരിപാടിയില്‍ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും ഇതിനു മുമ്പും ശശി തരൂര്‍ ഇവിടെ പ്രഭാഷണം നടത്തിയിട്ടുള്ളതാണെന്നും ഡയറക്ടര്‍ ജെഎസ് അടൂർ പറഞ്ഞു.
ഗ്രാമീണ ജനതയുടെയും യുവജനങ്ങളുടെയും ശാക്തീകരണം ലക്ഷ്യമാക്കി തുവയൂര്‍ കേന്ദ്രമാക്കിയാണ് ബോധിഗ്രാം പ്രവര്‍ത്തിക്കുന്നത്. കോൺഗ്രസ് നേതാക്കളെ കൂടാതെ സിപിഎം, ബിജെപി ജില്ലാ നേതാക്കളെ അടക്കം പരിപാടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. മുന്‍പും ഇവർ ബോധിഗ്രാമിന്റെ പരിപാടികളിൽ പങ്കെടുത്തിരുന്നു.
ബോധിഗ്രാം പരിപാടിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ്
അടൂരിൽ ഇന്നു നടക്കുന്ന ബോധിഗ്രാം വാർഷിക പരിപാടിയിൽ പങ്കെടുക്കാനില്ലെന്നു ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ. ശശി തരൂർ പങ്കെടുക്കുന്നതുകൊണ്ടല്ല പരിപാടിയിൽനിന്നു മാറിനിൽക്കുന്നത്. ബോധിഗ്രാം വാർഷികത്തിനു ക്ഷണിച്ചപ്പോൾത്തന്നെ തന്റെ അസൗകര്യം ജെഎസ് അടൂരിനെ അറിയിച്ചിരുന്നുവെന്നു സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
അടൂരിലെ പരിപാടിയിൽ പങ്കെടുക്കണമോയെന്നോ വേണ്ടെന്നോ ആർക്കും ഒരു നിർദേശവും നൽകിയിട്ടില്ല. കോൺഗ്രസിന്റെ ഔദ്യോഗിക പരിപാടിയല്ല അടൂരിൽ നടക്കുന്നത്. അതുകൊണ്ടാകാം ശശി തരൂർ വരുന്ന കാര്യം ഡിസിസിയെ അറിയിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
ബോധിഗ്രാമിലെ പരിപാടിയിലേക്കില്ലെന്നു കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണനും പറഞ്ഞു.
ശശി തരൂരിനെപ്പോലെയുള്ള ഒരു നേതാവ് ജില്ലയിൽ വരുന്പോൾ ഇക്കാര്യം ഡിസിസിയെയും ജില്ലയിലെ ഏക കെപിസിസി ജനറൽ സെക്രട്ടറിയായ തന്നെയും അദ്ദേഹതതിന്റെ ഓഫീസിൽനിന്ന് അറിയിക്കേണ്ടിയിരുന്നുവെന്നു പഴകുളം മധു പറഞ്ഞു. യൂത്ത് കോൺഗ്രസുകാർക്ക് ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു വിലക്കുമില്ലെന്ന് എം.ജി. കണ്ണൻ പറഞ്ഞു.
ശശി തരൂര്‍ ഇന്ന് അടൂരില്‍; ആശയക്കുഴപ്പത്തിൽ നേതാക്കൾ
11:23 PM Dec 03, 2022 | Deepika.com