മുരിങ്ങൂർ: അമിത വേഗതയിലെത്തിയ ജീപ്പ് പ്രധാന സിഗ്നൽ പോസ്റ്റ് ഇടിച്ചു തകർത്തു.ദേശീയപാത മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനിൽ ഇന്നലെ ഉച്ചയക്ക് ആയിരുന്നു അപകടമുണ്ടായത്.
ചാലക്കുടിയിൽ നിന്നും അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് ഡിവൈഡറിലൂടെ കയറി സിഗ്നൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് പൂർണമായും തകർന്ന് റോഡിന്റെ മധ്യത്തിലേക്ക് വീണെങ്കിലും വലിയ അപകടങ്ങൾ ഒഴിവാക്കി. മുഴുവൻ സിഗ്നലുകളും നിയന്ത്രിക്കുന്ന സിസ്റ്റത്തിനും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.വാഹനത്തിന്റെ മുൻഭാഗം തകർന്നു.വണ്ടിയുടെ ഉള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.കൊരട്ടി പോലീസും,നാട്ടുകാരും ചേർന്ന് പോസ്റ്റ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.തകരാറിലായ സിഗ്നൽ സംവിധാനം പൂർവ്വസ്ഥിതിയിലാക്കാൻ കാലതാമസം നേരിടുന്നത് മൂലം ദേശീയ പാതയുടെ മറുവശത്തക്ക് കടന്നു പോകുന്ന കാൽനട - വാഹന യാത്രക്കാർ സൂക്ഷിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്തെ സ്കൂളുകളിലും മുന്നറിയിപ്പ് നൽകിതായും വാർഡ് മെന്പർ റിൻസി രാജേഷ് പറഞ്ഞു.
സിഗ്നൽ സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടങ്ങൾ പതിവാകുന്ന മുരിങ്ങൂർ ദേശീയ പാതയിൽ സിഗ്നൽ പൂർണമായും ഇല്ലാതാവുന്നതോടെ ആശങ്കയിലാണ് യാത്രക്കാരും നാട്ടുകാരും.
വാഹന നിയന്ത്രണത്തിനായി പോലീസിന്റെ സഹായം തേടുമെന്ന് മേലൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു.അടിയന്തരമായി പ്രശ്ന പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
അമിത വേഗത: ജീപ്പ് സിഗ്നൽ പോസ്റ്റ് ഇടിച്ചു തകർത്തു
01:11 AM Dec 03, 2022 | Deepika.com