ഇരിങ്ങാലക്കുട: ഏപ്രിൽ മുതൽ നവംബർ 16 വരെയുള്ള കാലയളവിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ കീഴിൽ 568 പുതു സംരംഭങ്ങൾ ആരംഭിച്ചിട്ടുള്ളതായി മന്ത്രി ആർ. ബിന്ദു.
2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ നിയോജകമണ്ഡലം തലത്തിലുള്ള അവലോകന യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
23.28 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 1040 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. പദ്ധതി ലക്ഷ്യത്തിന്റെ 60.94 ശതമാനം കൈവരിക്കാനായി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ഏഴു പഞ്ചായത്തുമുള്ള നിയോജകമണ്ഡലത്തിൽ 71.68 ശതമാനം പുരോഗതിയുമായി മുരിയാട് പഞ്ചായത്ത് ഒന്നാമതെത്തി.
ലക്ഷ്യംവച്ച 160 സംരംഭങ്ങളിൽ 106 സംരംഭങ്ങൾ തുടങ്ങിയ ആളൂർ പഞ്ചായത്താണ് സംരംഭങ്ങളുടെ എണ്ണത്തിൽ ഏറ്റവും നേട്ടം കൈവരിച്ച പഞ്ചായത്ത് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീമ പ്രേംരാജ്, കെ.എസ്. തന്പി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ, ഉപജില്ല വ്യവസായ ഓഫീസർ പി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ വി.എസ്. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ: 60 ശതമാനം വളർച്ചയിൽ ഇരിങ്ങാലക്കുട
01:11 AM Dec 03, 2022 | Deepika.com