എടക്കര: വഴിക്കടവിലെ കമുക് കൃഷിയിലെ രോഗ കീട ബാധയെത്തുടർന്നു മലപ്പുറം മൾട്ടി ഡിസിപ്ലിനറി ഡയഗ്നസ്ടിക് സംഘം തോട്ടങ്ങളിൽ പരിശോധന നടത്തി. പട്ടാന്പി കാർഷിക വികസന ഗവേഷണ കേന്ദ്രം, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഇന്നലെ വഴിക്കവിലെ മൂന്നു തോട്ടങ്ങളിൽ പരിശോധന നടത്തിയത്. പ്രധാനമായും മൂന്നു കാരണങ്ങളാണ് കമുകു തോട്ടങ്ങളിൽ സംഘം കണ്ടെത്തിയത്. സൂഷ്മ മൂലകങ്ങളുടെ അസന്തുലിതാവസ്ഥ, കീടങ്ങളുടെ ആക്രമണം, കുമിൾ രോഗം എന്നിവയാണ് തോട്ടങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾക്കു കാരണമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. സിങ്ക്, ബോറോണ് തുടങ്ങിയ മൂലകങ്ങളുടെ അഭാവവും മറ്റു മൂലകങ്ങളുടെ കൂടുതലും ഇവിടങ്ങളിലെ കമുകുകളിൽ വിളർച്ചക്ക് കാരണമായിട്ടുണ്ട്. സ്പിന്റിൽ ബഗിന്റെ ആക്രമണവും തോട്ടങ്ങളിൽ രൂക്ഷമാണ്. ഇതിനു പുറമെ കുമിൾ രോഗവും വ്യാപകമാണ്.
മണ്ണു പരിശോധന നടത്തി സൂഷ്മ മൂലകങ്ങൾ പ്രയോഗിക്കുകയും കീടനശിനി പ്രയോഗവും കുമിൾ രോഗ നിയന്ത്രണ മാർഗങ്ങളും സ്വീകരിച്ചാൽ തോട്ടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് സംഘത്തിന്റെ അഭിപ്രായം. തോട്ടങ്ങളിൽ നിന്നു മണ്ണിന്റെയും രോഗ ബാധിതമായ കമുകുകളുടെയും സാന്പിളുകൾ പരിശോധനയ്ക്കായി സംഘം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനകൾ നടത്തി ആവശ്യമായ നിർദേശങ്ങൾ അടുത്തയാഴ്ച കൃഷിഭവൻ അധികൃതർക്ക് നൽകും. മലപ്പുറം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സക്കറിയ, പട്ടാന്പി കാർഷിക ഗവേണ കേന്ദ്രത്തിലെ മണ്ണുശാസ്ത്ര വിഭാഗം മേധാവി പി.പി മൂസ തുടങ്ങിയവരാണ് തോട്ടങ്ങളിൽ പരിശോധന നടത്തിയത്.
മലപ്പുറം മൾട്ടി ഡിസിപ്ലിനറി ഡയഗ്നസ്ടിക് ടീമാണ് പരിശോധനയ്ക്കെത്തിയത്. മരുത ചക്കപ്പാടം, രണ്ടുപുഴ മുക്ക്, കൂട്ടിലപ്പാറ എന്നിവിടങ്ങളിലെ കാഞ്ഞിരത്തിങ്ങൽ റോജി, വരന്പൻകല്ലൻ ഹസൻ, അലക്സാണ്ടർ, കല്ലോലിക്കൽ ദിവാകരൻ എന്നിവരുടെ തോട്ടത്തിലാണ് സംഘം പരിശോധന നടത്തിയത്.
കമുകു തോട്ടങ്ങളിലെ കീടബാധ: വിദഗ്ധ സംഘം പരിശോധന നടത്തി
12:40 AM Dec 03, 2022 | Deepika.com