പത്തനംതിട്ട: ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ അന്‍പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ചു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന നിയുക്തി മെഗാതൊഴിൽ മേള ഇന്നു പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടക്കും.
വിവിധ മേഖലകളിലെ വ്യത്യസ്തങ്ങളായ തസ്തികകളില്‍ രണ്ടായിരത്തില്‍ അധികം ഒഴിവുകളാണ് ഇവർ അറിയിച്ചിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറില്‍ അധികം തൊഴില്‍ അന്വേഷകര്‍ മേളയില്‍ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി, യുവാക്കള്‍ക്കു സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുകയാണ് മെഗാ തൊഴില്‍ മേളയിലൂടെ ലക്ഷ്യമിടുന്നതെന്നു ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി.ജി. വിനോദ് പറഞ്ഞു. മെഗാതൊഴില്‍ മേള ഇന്നു രാവിലെ 11ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
സർക്കാർ മേഖലയിൽ നിയമനം ഇല്ല
ജില്ലയിൽ തൊഴിലിനു വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 1,00,900 ഉദ്യോഗാർഥികൾ.
എസ്എസ്എൽസി മുതൽ പിജി വരെയും സാങ്കേതിക വിദ്യാഭ്യാസരംഗത്തും യോഗ്യതയുള്ള ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 220 നിയമനങ്ങൾ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയത്. ഇതിൽത്തന്നെ സ്ഥിരനിയമനങ്ങൾ അന്‍പതിൽ താഴെ.
ഒഴിവുകൾ മറച്ചവച്ചു സർക്കാർ മേഖലയിൽ പോലും താത്കാലിക തസ്തികകൾ സൃഷ്ടിച്ചു രാഷ്ട്രീയക്കാരുടെ ശിപാർശയിൽ നിയമനം നേരിട്ടു നടത്തുകയാണ്.
റിപ്പോർട്ട് ചെയ്യാതെ
അർധ സർക്കാർ സ്ഥാപനങ്ങളിലും ബോർഡ്, കോർപറേഷനുകളിലുമൊക്കെ ഉണ്ടാകുന്ന ഒഴിവുകൾ കൃത്യമായി രാഷ്ട്രീയക്കാരുടെ നിരീക്ഷണത്തിലാണ്. അതുകൊണ്ടു സർക്കാർ വ്യക്തമായി നിർദേശിച്ചിട്ടുള്ള തസ്തികകൾ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്കു റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.
സർക്കാർ മേഖലയിൽ തൊഴിൽ അടുത്ത കാലത്തെങ്ങും ലഭിക്കില്ലെന്നുറപ്പായതോടെയാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സ്വകാര്യ മേഖലയെ കൂട്ടുപിടിച്ചു തൊഴിൽ മേളകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മെഗാ തൊഴിൽ മേള ഇന്ന്; അന്‍പതോളം സ്ഥാപനങ്ങൾ
10:41 PM Dec 02, 2022 | Deepika.com