അരിപ്പാലം: പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വീതികൂട്ടാൻ തുടങ്ങി. ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ചാണ് ചേലൂർ അരിപ്പാലം റോഡിൽ ഒലുപ്പൂക്കഴ പാലത്തിനോടു ചേർന്നുള്ള അനുബന്ധ റോഡിൽവീതി കൂട്ടുന്നത്.
ഇതിനാവശ്യമായ സ്ഥലം തകരംകുന്നത്ത് സുധാകരന്റെ മകൻ രാജു സൗജന്യമായി നൽകിയിരുന്നു. ഈ ഭാഗത്ത് പത്തടിയിലേറെ ഉയരത്തിൽ ഒരടിയോളം കനത്തിൽ കോണ്‍ക്രീറ്റുകൊണ്ട് സംരക്ഷണഭിത്തി നിർമിച്ചിരുന്നെങ്കിലും റോഡിൽ നിന്നിരുന്ന വൈദ്യുതിക്കാലിന്റെയും പായമ്മൽ ക്ഷേത്രം ബോർഡിന്റെയും തടസം മൂലം ഈ ഭാഗത്ത് മണ്ണിട്ട് നികത്താനോ ടാറിടാനോ സാധിച്ചിരുന്നില്ല.
പിന്നീട് വൈദ്യുതിക്കാലും ക്ഷേത്രത്തിന്റെ ബോർഡും നീക്കിയതോടെയാണ് പണി പുനരാരംഭിച്ചത്. റോഡിന്റെ വീതിക്കുറവുമൂലം നാലന്പല തീർഥാടനകാലത്ത് വലിയ ബസുകൾക്ക് ക്ഷേത്രം റോഡിലേക്ക് തിരിഞ്ഞുപോകാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. രണ്ടോ മൂന്നോ തവണ പിന്നോട്ടെടുത്തുവേണം പ്രധാന റോഡിൽനിന്ന് വണ്ടി തിരിഞ്ഞ് ക്ഷേത്രം റോഡിലേയ്ക്ക് കയറാൻ. വീതി കൂട്ടുന്നതോടെ വാഹനങ്ങൾക്ക് പായമ്മൽ റോഡിലേക്ക് എളുപ്പം തിരിഞ്ഞുകയറാൻ കഴിയും.
പായമ്മൽ റോഡ് വീതി കൂട്ടുന്നു
01:12 AM Dec 02, 2022 | Deepika.com