ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 പ്രകാരം താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചു.
ചാലക്കുടി താലൂക്ക് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ പരിഗണിച്ച 40 കേസുകളിൽ 34 കേസുകൾ തീർപ്പാക്കി. മെയിന്റനൻസ് ട്രൈബ്യൂണൽ പ്രിസൈഡിംഗ് ഓഫീസറും ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസറുമായ എം.കെ. ഷാജി പരാതികൾ നേരിട്ട് കേട്ടു.
ചാലക്കുടി തഹസിൽദാർ (എൽആർ) എൻ. അശോക് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ (എച്ച്ക്യു) കെ.ഡി. രാജൻ, ചാലക്കുടി താലൂക്ക് ജൂണിയർ സൂപ്രണ്ട് ഐ.കെ. പൂക്കോയ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ് ജൂണിയർ സൂപ്രണ്ട് കെ. ബിന്ദു, സെക്ഷൻ ക്ലർക്ക് കസ്തൂർബായ്, കണ്‍സിലിയേഷൻ ഓഫീസർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസ്, കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച മുകുന്ദപുരം താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ 19 കേസുകളിൽ 14 കേസുകൾ തീർപ്പാക്കി. രണ്ടു ദിനങ്ങളിലായി നടത്തിയ വയോജന പരാതിപരിഹാര അദാലത്തിൽ 59 കേസുകളിൽ 48 കേസുകൾ തീർപ്പായതായി ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ, പ്രിസൈഡിംഗ് ഓഫീസർ എം.കെ. ഷാജി അറിയിച്ചു.
വയോജന പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിച്ചു
01:10 AM Dec 02, 2022 | Deepika.com