സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിലെ ആദ്യകാല തിയറ്ററുകളിലൊന്നായ തൃശൂർ ജോസ് പുതുതായി അവതരിക്കുന്നു. നവീകരിച്ച ജോസ് തിയറ്റർ അവതാർ ടൂവിന്റെ ആദ്യപ്രദർശനത്തോടെ ഡിസംബർ 16ന് വീണ്ടും പ്രേക്ഷകർക്കായി തുറന്നുകൊ ടുക്കും.
കോവിഡ് പടർന്നുപിടിച്ചപ്പോൾ സംസ്ഥാനത്തൊട്ടാകെ തിയ്യറ്ററുകൾ അടച്ചിട്ടതിനെ തുടർന്ന് ജോസും അടച്ചിട്ടു. പിന്നീട് തിയറ്ററുകൾ തുറന്നെങ്കിലും ജോസ് തുറന്നിരുന്നില്ല.
പുതിയ രൂപത്തിലും ഏറ്റവും ആധുനിക സംവിധാനങ്ങളോടെയുമാണ് ജോസ് പുതിയ മുഖത്തോടെ സിനിമ ആസ്വാദകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങിയിരിക്കുന്നത്. അവതാർ ടൂവിന്റെ ഇംഗ്ലീഷ് ത്രിഡി വേർഷനാണു ജോസിൽ ഉണ്ടാവുക.
പഴയ ജോസ് തിയറ്ററിനെ അടിമുടി മാറ്റിയാണ് ഇപ്പോൾ അണിയിച്ചൊരുക്കിയിട്ടുള്ളത്. ബാൽക്കണി ക്ലാസ് മാത്രമേ പുതിയ തിയറ്ററിലുണ്ടാകൂ. താഴത്തെ നില പൂർണമായും കാർ പാർക്കിംഗിനായി മാറ്റി. കാർ പാർക്കിംഗ് സൗകര്യമില്ലെന്നതായിരുന്നു ജോസിന്റെ പോരായ്മ.
മുകൾ നിലയിൽ സജ്ജമാക്കിയിരിക്കുന്ന സീറ്റുകളിൽ ഏറ്റവും പിന്നിലെ നിര സോഫാ സീറ്റുകളുടേതാണ്. സിംഗിൾ സോഫകളാണ് ഒരുക്കിയിരിക്കുന്നത്. പല തിയറ്ററുകളിലും റിക്ലൈനർ സീറ്റുകളുണ്ടെങ്കിലും സോഫ സീറ്റുകൾ പുതിയതാണ്. 300 സീറ്റുകളാണ് പുതിയ തിയറ്ററിലുള്ളത്.
ശബ്ദ-ദൃശ്യ സംവിധാനങ്ങൾ ഏറ്റവും പുതിയരീതിയിലാണ്. ത്രിഡി സിനിമകൾ അതിന്റെ ഏറ്റവും മികവോടെ പ്രദർശിപ്പിക്കാനുള്ള ക്രമീകരണവുമുണ്ടെന്ന് ഉടമ മോഹൻപോൾ പറഞ്ഞു. തിയറ്ററിന്റെ നവീകരിച്ച ഉൾഭാഗത്തുനിന്നുള്ള ചിത്രങ്ങൾ നേരത്തേതന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കേരളത്തിലെ ആദ്യത്തെ തിയറ്ററുകളിലൊന്നായ ജോസ് 1931ലാണ് തുടങ്ങിയത്.
ജോസ് തിയറ്ററിന് പുതിയ അവതാരം
01:09 AM Dec 02, 2022 | Deepika.com