ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് വിളക്കാഘോഷങ്ങളുടെ ഭാഗമായി ഇന്ന്്് ദശമി നെയ്വിളക്കാഘോഷമാണ്. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നന്പൂതിരി രൂപീകരിച്ച ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വകയാണ് ദശമി നെയ് വിളക്കാഘോഷം. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്കു പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം അകന്പടിയാകും. ഉച്ചതിരിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും ചോറ്റാനിക്കര വിജയൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യമാണ്.
വിളക്കാഘോഷത്തിന്റെ ഭാഗമായി നാരായണാലയത്തിൽ സാധുക്കൾക്ക് അന്നദാനം നടന്നു. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നാളെയും മറ്റന്നാളുമായി ആഘോഷിക്കും.ആയിരക്കണക്കിന് ഭക്തർ വൃതശുദ്ധിയോടെ ഏകാദശി നോൽക്കാൻ ഗുരുവായൂരിലെത്തും. കഴിഞ്ഞ ഒരുമാസമായി നടന്നുവന്ന വിളക്കാഘോഷങ്ങൾ ഞായറാഴ്ച സമാപിക്കും. ഏകാദശിയുടെ ആദ്യ ദിനമായ നാളെ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയും മറ്റന്നാൾ വിളക്കാഘോഷമാണ്. ക്ഷേത്രത്തിൽ കാഴ്ചശീവേലിക്കു തിരുവല്ല രാധാകൃഷ്ണൻ, ഗുരുവായൂർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ മേളം അകന്പടിയാകും. രാവിലെ 10 ന് പല്ലശ്ശന മുരളി മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകന്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടാവും.
സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിലേക്കു നാമജപ ഘോഷയാത്രയും പാർത്ഥസാരഥിയൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്കു രഥമെഴുന്നള്ളിപ്പും ഉണ്ടാകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന ചെന്പൈ സംഗീതോത്സവം നാളെ രാത്രി പത്തോടെ സമാപിക്കും. ക്ഷേത്രത്തിൽ ഇന്നുപുലർച്ചെ തുറന്ന നട ഇനി ദ്വാദശി ദിവസമായ തിങ്കളാഴ്ച രാവിലെ 11 നാണ് അടയ്ക്കുക. ദ്വാദശി ദിവസം രാവിലെ നട അടച്ചാൽ വൈകുന്നേരം 3.30ന് നട തുറക്കുകയുള്ളൂ.
ക്ഷേത്രത്തിൽ 78 മണിക്കൂർ തുടർച്ചയായ ദർശനം
ഗുരുവായൂർ: ക്ഷേത്രത്തിൽ ദശമി ദിവസമായ ഇന്നു പുലർച്ചെ മൂന്നിനു നടതുറന്നാൽ ശനി, ഞായർ ദിവസങ്ങളിലെ ഏകാദശി ആചരണം കഴിഞ്ഞ് ദ്വാദശി ദിവസമായ തിങ്കളാഴ്ച രാവിലെ ഒൻപതുവരെ തുടർച്ചയായി ഭക്തർക്ക് ദർശനം നടത്താനാവും.
പൂജാ സമയമൊഴികെയുള്ള നേരത്ത് ദർശനം നടത്താം. ദ്വാദശി ദിവസം രാവിലെ ഒന്പ തിനു ഭക്തർക്ക് ദർശനം അവസാനിപ്പിച്ചാലും രണ്ട് മണിക്കൂർകൂടി ക്ഷേത്ര നട തുറന്നിരിക്കും. നേരത്തെ ബുക്ക് ചെയ്തിതിട്ടുള്ള വിവാഹങ്ങൾ നടത്തുന്നതിനുവേണ്ടിയാണിത്.
ഗുരുവായൂരിൽ ഇന്ന് ദശമി വിളക്ക്; നാളെയും മറ്റന്നാളും ഏകാദശി
01:09 AM Dec 02, 2022 | Deepika.com